ആയുധങ്ങള്‍ നമുക്ക് നേരെ തിരിയുമ്പോള്‍
ശ്രുതി പ്രകാശ്
രാഷ്ട്രങ്ങള്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ നൂതന ആയുധങ്ങള്‍ വാരിക്കൂട്ടുന്നു. സത്യത്തില്‍ ആയുധങ്ങള്‍ മനുഷ്യന്‍ മനുഷ്യന് നേരെ ഉപയോഗിക്കാനാണല്ലോ വാരിക്കൂട്ടുന്നത് എന്ന ചിന്ത ആര്‍ക്കുമില്ല എന്ന് തോന്നുന്നു. ഒരു വിരല്‍ തുമ്പില്‍ ലോകം തകിടം മറിക്കാന്‍ കെല്‍പ്പുള്ള ആയുധങ്ങള്‍ ഓരോ രാജ്യത്തിന്റെയും കൈയ്യിലുണ്ട്. എത്രയോ രാഷ്ട്രങ്ങള്‍ അതു പരീക്ഷിച്ചുക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കായി നാം നിര്‍മ്മിച്ചെടുക്കുന്ന ഇത്തരം ഉപകരണങ്ങള്‍ നമ്മുടെ കൈവശം ഉണ്ടായിട്ടും രാജ്യത്തിന് സുരക്ഷ ലഭിക്കുന്നുണ്ടോ..
വാള്‍, പരിച, കുന്തം, കാലാള്‍പട, ആനപ്പട, കുതിരപ്പട എന്നിവ ഉപയോഗിച്ചുള്ള പഴയ യുദ്ധം കഥകളില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അവയൊന്നും പ്രകൃതിക്ക് അതീതമായിരുന്നില്ല. ശത്രുവിനെ മാത്രമല്ല, ലോകം തന്നെ എരിച്ചുകളയാന്‍ കെല്‍പ്പുള്ള ആയുധങ്ങളാണ് ഇന്ന് നമ്മുടെ പക്കലുള്ളത്. എന്നിട്ടും എന്തേ നമ്മുടെ രാജ്യത്ത് യുദ്ധങ്ങളും കൊലപാതകങ്ങളും പോരുകളും ഇല്ലാതാകുന്നില്ല.
ശാന്തിക്കും സമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തിലായി ഇത്തരം പടക്കോപ്പുകള്‍. ടിഎന്‍ടി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഡൈനാമിറ്റ് ആല്‍ഫ്രഡ് നൊബേലിന് കോടികള്‍ നേടിക്കൊടുത്തെങ്കിലും ഈ വ്യവസായം നശീകരണങ്ങള്‍ക്കും സമാധാനമില്ലായ്മയ്ക്കും കാരണമാകുന്നുവെന്നറിഞ്ഞ അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും നൊബേല്‍ പ്രൈസ് എന്ന പരമോനത ബഹുമതിക്ക് നീക്കിവെക്കുകയായിരുന്നു.
ഇതേ അവസ്ഥ തന്നെയായിരുന്നു ആറ്റംബോബ് നിര്‍മ്മിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ.റോബര്‍ ഓപ്പന്‍ ഹൈമറിനും. ഒന്നാമത്തെ ആറ്റംബോബ് നിര്‍മ്മാണത്തിനു ചുക്കാന്‍പിടിച്ച ഹൈമറിന് രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച അമേരിക്കന്‍ കാട്ടാളത്തമാണ് മാനസാന്തരമുണ്ടാക്കിയത്. ജപ്പാനെ തകര്‍ത്തു തരിപ്പണമാക്കിയതിന്റെ ഫലങ്ങള്‍ പിന്നീടുള്ള തലമുറകളും അനുഭവിച്ചു. ഓരോ ദിനവും പുലരുമ്പോള്‍ അമ്മമാരുടെ കണ്ണുനീര്‍ തോരാതെ നിന്നു. ഓരോ യുദ്ധങ്ങളും ഉണ്ടാക്കിയ മരണങ്ങളും പകര്‍ച്ചവ്യാധികളും ഓരോ പുല്‍നാമ്പുകളെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
സത്യത്തില്‍ വനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വിനാശകാരികളായ ആയുധങ്ങളുടെ സംഹാരശക്തി ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചരിത്രത്തിന്റെ ഏടുകള്‍ ചികഞ്ഞു നോക്കുമ്പോള്‍ വേദനിപ്പിക്കുന്ന അനേകം സംഭവങ്ങള്‍ കാണാം. എന്നിട്ടും മനുഷ്യന്റെ ആയുധക്കമ്പം അവസാനിക്കുന്നില്ല, അവന്റെ ജീവന്‍ അവസാനിക്കുന്നതുവരെ.