ഐ ഗ്രൂപ്പ് അങ്കത്തിന്, ഘടകകക്ഷികള്‍ക്ക് ആശങ്ക
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ സംജാതമായ പുതിയ തര്‍ക്കങ്ങള്‍ യുഡിഎഫിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്രനേതൃത്വം പ്രത്യേക ദൂതനെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെ തങ്ങളുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്.
കെ. കരുണാകരന്റ തിരുവന്തപുരത്തള്ള വീട്ടില്‍ അനുയായികള്‍ ഒത്തുകൂടിയിട്ടുണ്ട്. കരുണാകരന്റെ പക്കല്‍ നിന്ന് ഒരു വാക്ക് കിട്ടിയാല്‍ ഏത് വിമത നീക്കത്തിനും അവര്‍ തയ്യാറായി നില്‍ക്കുന്നു. കരുണാകരന് പിന്തുണ പ്രഖ്യാപിച്ച് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഏപ്രില്‍ 12 വ്യാഴാഴ്ച തിരുവനന്തപുരത്ത് ശക്തിപ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കരുണാകരന്‍ തന്നെയായിരിക്കും പ്രകടനത്തെ അഭിസംബോധന ചെയ്യുക.
ചില മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ആലോചനയുണ്ട്. കോട്ടയം, കായംകുളം, ആറന്മുള, കാഞ്ഞിരപ്പള്ളി, പുനലൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. ആറന്മുളയില്‍ ഇതിനകം തന്നെ മാലേത്ത് സരളാദേവിയെയും, കാഞ്ഞിരപ്പള്ളിയില്‍ കെ.പി. ഷൗക്കത്തിനെയും പുനലൂരില്‍ ചൂരക്കോട് വിജയനെയും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് ശരത് ചന്ദ്രപ്രസാദിന്റെയും കായംകുളത്ത് രാജ്മോഹന്‍ ഉണ്ണിത്താന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
അതേ സമയം പ്രശ്നപരഹിരാരത്തിനായി ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കോഴിക്കോട്ട് വാര്‍ത്താസമ്മേനത്തില്‍ കെ. മുരളീധരന്‍ എംപി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ കെപിസിസി പ്രസിഡണ്ടാക്കുമെന്ന ഹൈക്കമാന്‍ഡിന്റെ വാഗ്ദാനത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ ഗ്രൂപ്പിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് എ ഗ്രൂപ്പും കാര്യമായി ആലോചിച്ചു വരുന്നുണ്ട്. കോതമംഗലത്ത് ഔദ്യോഗികസ്ഥാനാര്‍ത്ഥിയായ ഐ ഗ്രൂപ്പിലെ വി.ജെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസങ്ങളിലൊന്നും എ ഗ്രൂപ്പുകാര്‍ പ്രാചരണത്തിനിറങ്ങിയില്ല. എ ഗ്രൂപ്പുകാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കോതമംഗലം.
ഘടകകക്ഷികള്‍ക്ക് ആശങ്ക
കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ യുഡിഎഫ് ഘടകകക്ഷികള്‍ ആശങ്ക വളര്‍ത്തുകയാണ്. മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ കക്ഷികള്‍ ഇതിനകം തന്നെ പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കില്ലെന്ന് മാത്രമല്ല തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിലേക്കും വഴിവെക്കുമെന്ന് ഘടകകക്ഷികള്‍ ഭയക്കുന്നു.