Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യശത്രു ബി ജെ പി: ലീഗ്

കോഴിക്കോട്: കേരളത്തിലും ദേശീയതലത്തിലും മുസ്ലീംലീഗിന്റെ മുഖ്യശത്രു ബി ജെ പി യാണെന്ന് മുസ്ലീം ലീഗ്. മെയ് മൂന്ന് വ്യാഴാഴ്ച കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ബിജെപി യോടുള്ള ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്.

ലീഗ് ഉള്‍പ്പെട്ട ഐക്യ ജനാധിപത്യ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി യുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന ഇടതുമുന്നണിയുടെ ആരോപണം കുഞ്ഞാലിക്കുട്ടി ശക്തിയായി നിഷേധിച്ചു.

മഞ്ചേശ്വരം , കാസര്‍കോഡ് നിയമസഭാ മണ്ഡലങ്ങളില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന എതിരാളികള്‍ തന്നെ ബി ജെ പി സ്ഥാനാര്‍ത്ഥികളാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി , ലീഗിന്റെ മുഖ്യശത്രു ബിജെപി യാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോയെന്ന് ചോദിച്ചു.

പിഡിപി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് അവരുടേതായ കാരണങ്ങള്‍ കൊണ്ടാണെന്നും ആ കാരണങ്ങള്‍ നീതിയുക്താമാണെന്ന് തോന്നിയതിനാലാണ് ഉപാധികളൊന്നുമില്ലാത്ത പിഡിപി പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പിഡിപി യുടെ പിന്തു ണ കിട്ടാന്‍ മുസ്ലീംലീഗ് ഒന്നും ചെയ്തിട്ടില്ല.

ലീഗില്‍ ഗ്രൂപ്പിസമില്ല

മുസ്ലീംലീഗില്‍ ഗ്രൂപ്പിസമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയങ്ങളും നിര്‍ദ്ദേശങ്ങളുമനുസരിച്ചാണ് മുസ്ലീംലീഗിലെ എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ ഒരു വിധത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുശ്രമം

ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയും തിരഞ്ഞെടുപ്പിനിടെ കുഴപ്പങ്ങളുണ്ടാക്കിയും ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി ശ്രമിക്കുകയാണ്. എന്നാല്‍, ഇടതുമുന്നണിയ്ക്കെതിരായ ജനവികാരം മാത്രം മുതലാക്കി അധികാരത്തിലേറാനല്ല യുഡിഎഫ് ശ്രമിക്കുന്നത്. വികസനം, സാമ്പത്തിക ഭദ്രത, ദാരിദ്യ്രനിര്‍മാര്‍ജനം, വിദ്യാഭ്യാസ-വിവരസാങ്കേതിക രംഗങ്ങളിലെ വികസനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് യു ഡി എഫ് പ്രചാരണം.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമായിരുന്നു. വ്യാവസായിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം ഇടതമുന്നണി ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍, ഭരണപരമായ കാര്യങ്ങളില്‍ പൊതുനിലപട് സ്വീകരിക്കും.

ഭരണകാര്യങ്ങളില്‍ എല്ലാ പാര്‍ട്ടികളേയും വിശ്വാസത്തിലെടുത്തു കൊണ്ടാവും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ പ്രവര്‍ത്തിക്കുക. നയപരമായ കാര്യങ്ങളില്‍ തുടര്‍ച്ച നല്‍കുന്നതിന് യുഡിഎഫ് ശ്രമിക്കും. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അന്തിമമായി ഗുണം ലഭിക്കേണ്ടത് ജനങ്ങള്‍ക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനാലാണ് ഇടതുമുന്നണിയുടെ ജനകീയാസൂത്രണ പദ്ധതിക്ക് മുസ്ലീംലീഗ് പിന്തുണ നല്‍കിയത്.

ഇടതുഭരണം നിയന്ത്രിച്ചിരുന്നത് സി പി എം പാര്‍ട്ടി ഓഫീസുകളായിരുന്നുവെന്നാരോപിച്ച കുഞ്ഞാലിക്കുട്ടി യു ഡി എഫ് അധികാരത്തില്‍ വന്നാല്‍, ഭരണം സെക്രട്ടറിയേറ്റില്‍ നിന്നായിരിക്കുമെന്ന് ഉറപ്പു നല്‍കി. യു ഡി എഫ് ഭരണത്തില്‍ മന്ത്രിമാരായിരിക്കും ഭരണം നടത്തുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+