തിമോത്തി മക്വെയെ വധിച്ചു
ടെറെ ഹോട്ട്: ഒക്ലഹോമ നഗരത്തില്‍ 168 പേര്‍ കൊല്ലപ്പെട്ട ബോംബു സ്ഫോടനം നടത്തിയ തിമോത്തി മക്വെയെ ജൂണ്‍ 11 തിങ്കളാഴ്ച വധിച്ചു. വിഷമരുന്ന് കുത്തിവച്ചായിരുന്നു മക്വെയെ വധിച്ചത്. ഏഴുമണിക്ക് മരുന്ന് കുത്തിവച്ചു. എന്നാല്‍ 7: 14 ആയപ്പോള്‍ മക്വെ മരിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.
മക്വെയുടെ വധശിക്ഷ നേരിട്ടുകാണാന്‍ 10 മാധ്യമപ്രതിനിധികളെയും ഒക്ലഹോമ ബോംബുസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളായ 10 പേരെയും അനുവദിച്ചിരുന്നു.
എന്നാല്‍ രാസമരുന്ന് കുത്തിവയ്ക്കുന്നതിനു മുന്‍പ് അവസാനമായി എന്തെങ്കിലും പ്രസ്താവന നടത്താന്‍ മക്വെ തയ്യാറായില്ല. എന്നാല്‍ അദ്ദേഹം അവസാനമായി ഒരു പ്രസ്താവന കൈകൊണ്ട് എഴുതിതയ്യാറാക്കിയിരുന്നു. അതില്‍ മക്വെ എഴുതിയ ഇന്‍വിക്ടസ് എന്ന കവിതയുടെ വരികള്‍ വധശിക്ഷയുടെ സമയത്ത് ഉറക്കെ വായിച്ചു. എന്റെ വിധിയുടെ യജമാനന്‍ ഞാന്‍ തന്നെയാണ്. എന്റെ ആത്മാവിന്റെ നാവികന്‍ ഞാന്‍ തന്നെയാണ് - ഇന്‍വിക്ടസ് എന്ന കവിതയിലെ ഈ വരികളാണ് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചത്.
മരുന്ന് കുത്തിവച്ച ഉടന്‍ അദ്ദേഹം ദൃക്സാക്ഷികളെ ഒരു വട്ടം നേര്‍ക്കുനേര്‍ നോക്കിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ദൃക്സാക്ഷികള്‍ പലരും ഒക്ലഹോമയില്‍ അവര്‍ക്കു നഷ്ടപ്പെട്ട ബന്ധുക്കളുടെ ഫോട്ടോകളുമായാണ് എത്തിയത്. ടെറെ ഹോട്ടയിലെ ഫെഡറല്‍ ജയിലിലെ വധശിക്ഷയ്ക്കായി ഒരുക്കിയിരുന്ന അറയ്ക്ക് അരികിലായാണ് അടുത്ത ബന്ധുക്കളും വാര്‍ത്താലേഖകരും അടങ്ങിയ 20 ദൃക്സാക്ഷികള്‍ക്ക് മുറി ഒരുക്കിയിരുന്നത്.
1963 നുശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ ഒരു വധശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കാമോ എന്നത് സംബന്ധിച്ച് അമേരിക്കയില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു . വധശിക്ഷയ്ക്കെതിരെ അതിശക്തമായ പ്രതിഷേധപ്രകടനങ്ങളും ഫെഡറല്‍ ജയിലിനു പുറത്ത് നടന്നു. പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം വധശിക്ഷയോടനുബന്ധിച്ച് തിങ്കളാഴ്ച അവധിയായിരുന്നു.
ഇനി വൈദ്യുതി ശ്മശാനത്തില്‍ തിമോത്തിയുടെ ജഡം ദഹിപ്പിക്കും. ചാരം തിമോത്തിയുടെ അഭിഭാഷകര്‍ക്ക് കൈമാറും. തിമോത്തിയുടെ ചാരം എവിടെ കളയുമെന്ന കാര്യം അഭിഭാഷകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മക്വേയുടെ മരണം വീഡിയോയില്‍ പകര്‍ത്തണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.
വധശിക്ഷയുടെ തലേദിവസമായ ഞായറാഴ്ച രാത്രി തിമോത്തി മക്വെ പതിവുപോലെ നന്നായി ഉറങ്ങിയെന്ന് ജയില്‍ വക്താവ് അറിയിച്ചു. രണ്ട് മിന്റ് ചോക്കലേറ്റ് ഐസ്ക്രീം ആണ് അവസാനമായി തിമോത്തി മക്വെ ആവശ്യപ്പെട്ടത്.ഇതുവരെ തിമോത്തി മക്വെ തന്റെ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചില്ലെന്നതാണ് അധികൃതരെ അതിശയിപ്പിക്കുന്നത്.