വിക്ടറിന്റെ സംസ്കാരം വ്യാഴാഴ്ച
തൊടുപുഴ: ഇടുക്കിയിലെ ഉടുമ്പന്നൂരിലെ ഉരുള്‍പ്പൊട്ടലില്‍ പെട്ട് മരിച്ച മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ (48) മൃതദേഹം ജൂലായ് 12 വ്യാഴാഴ്ച സംസ്കരിക്കും.
തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ മലയാളമനോരമയുടെ കോട്ടയം യൂണിറ്റിലേക്ക് കൊണ്ടു പോകും. കോട്ടയത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. ബന്ധുക്കള്‍ എത്തിച്ചേര്‍ന്നതിനു ശേഷം മൃതദേഹം കോട്ടയത്തു നിന്നും ഏറ്റുമാനൂരേക്ക് കൊണ്ടു പോകും. പട്ടിത്താനത്തെ രത്നഗിരി പള്ളിയിലാണ് മൃതദേഹം അടക്കുക.
ഉരുള്‍പൊട്ടലിന്റെ ചിത്രം എടുക്കാന്‍ തൊടുപുഴയിലെത്തിയ വിക്ടര്‍ ജോര്‍ജ് ജൂലായ് ഒമ്പത് തിങ്കളാഴ്ചയാണ് അപകടത്തില്‍പ്പെടുന്നത്. രണ്ടു ദിവസത്തെ തിരച്ചിലിനു ശേഷം ബുധനാഴ്ച രാവിലെ 7.30യോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്നെത്തിയ കരസേനയാണ് മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. വിക്ടര്‍ നിന്നിരുന്ന പാറയില്‍ നിന്നും 200 മീറ്ററോളം താഴെയായാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണില്‍ ആഴ്ന്നു കിടന്നിരുന്ന വിക്ടറിന്റെ വലതു കൈയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കരസേനയും നാട്ടുകാരും ചേര്‍ന്ന് കല്ലും മണ്ണും നീക്കം ചെയ്ത് രാവിലെ ഒമ്പതരയോടെ മൃതദേഹം പുറത്തെടുത്തു. കൈകാലുകള്‍ മടങ്ങിയും തല പിറകോട്ട് മലര്‍ന്ന നിലയിലുമായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിക്്ടര്‍ ധരിച്ചിരുന്ന ബര്‍മുഡയും ചെക്ക് ഷര്‍ട്ടും മഴക്കോട്ടും ശരീരത്തിലുണ്ടായിരുന്നു. വിക്ടറിന്റെ കൂട്ടുകാരന്‍ റെജിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കോട്ടയം കവണക്കാലി പട്ടിത്താനം കരുണസദനത്തിലെ പരേതനായ വി. ജോര്‍ജിന്റെയും തെരേസയുടെയും മകനായ വിക്ടര്‍ 1981ലാണ് മലയാളമനോരമയില്‍ ഫോട്ടോഗ്രാഫറാകുന്നത്. 85 മുതല്‍ 90 വരെയ മനോരമയുടെ ദില്ലി ബ്യൂറോയില്‍ സേവനമനുഷ്ഠിച്ചശേഷം 90ല്‍ കേരളത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോള്‍ കോട്ടയം ചീഫ് ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ ലില്ലി. ഏഴു വയസ്സുകാരി അശ്വതിയും നാലു വയസ്സുകാരന്‍ നീലും മക്കളാണ്.
ലോസ് ആഞ്ചലസ് ഒളിമ്പിക്സ്, ബീജിംഗ് ഏഷ്യാഡ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകില്‍ മനോരമയെ പ്രതിനിധീകരിച്ച് ചിത്രങ്ങളെടുത്തിട്ടുണ്ട്. ഗള്‍ഫ് മലയാളി അവാര്‍ഡ് (1983), യൂണിസെഫ് അവാര്‍ഡ് (1985), സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അവാര്‍ഡ് (19897), പ്രസ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അവാര്‍ഡ് (1988) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ വിക്ടറിനെ തേടിയെത്തി.