സിപിഎമ്മില്‍ പല്ല് തെറിപ്പിക്കുന്നവരുടെ നേതൃത്വം
കാഞ്ഞങ്ങാട്: എതിരാളികളുടെ പല്ല് ചവിട്ടിത്തെറിപ്പിക്കുന്നവര്‍ നേതൃത്വത്തിലേക്കുയര്‍ന്നുവന്നതാണ് സിപിഎമ്മിന്റെ ശാപമെന്ന് പഴയകാല കമ്മ്യൂണിസ്റ് നേതാവ് കെ. മാധവന്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിലാണ് കെ. മാധവന്‍ ഇപ്പോഴത്തെ സിപിഎമ്മിന്റെ ദൗര്‍ബല്യത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.
പാര്‍ട്ടിഭിന്നിച്ചതില്‍ പിന്നെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സന്തതികളായ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ സിപിഐ വിരോധമുള്ള അന്തരീക്ഷത്തിലാണ് രംഗത്ത് വരുന്നത്. മറ്റു പാര്‍ട്ടിക്കാരെ ആഭാസമായി തെറിപറയുന്നവരും മര്‍ദ്ദനത്തിന് മുന്‍കയ്യെടുക്കുന്നവരും ഗ്രാമങ്ങളില്‍ നിന്ന് നേതൃത്വസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത് സിപിഎമ്മിന്റെ ശാപമായി എന്നും മാധവന്‍ പറയുന്നു.
കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതില്‍ സിപിഎം തടസ്സം നിന്നതായും മാധവന്‍ ആരോപിക്കുന്നു. ആത്മകഥയില്‍ മാധവന്‍ എഴുതുന്നു: കയ്യൂര്‍ സ്മാരകത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണയ്ക്കായി അവിടെ സ്തൂപമല്ലാതെ മറ്റൊന്നുമില്ല. ആ സഖാക്കളുടെ ജീവിതസ്വപ്നങ്ങള്‍ വിളിച്ചറിയിക്കാന്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഞാന്‍ സെക്രട്ടറിയായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇന്ന് അതിന്റെ ചെയര്‍മാന്‍ പി. കരുണാകരനാണ്. ഇതിനായി നാലേക്കര്‍ സ്ഥലം സമ്പാദിച്ചുവച്ചിട്ടുണ്ട്. മാര്‍ക്സിസം ലെനിനിസം സമഗ്രമായി പഠിക്കാനുതകുന്ന ഒരു പരിശീലനകേന്ദ്രം, ഗ്രന്ഥാലയം, തൊഴില്‍ പരിശീലനകേന്ദ്രം, കലാകേന്ദ്രം എന്നിവയടങ്ങുന്ന ഒരു കെട്ടിട സമുച്ചയം സ്ഥാപിക്കാനാണ് ഞങ്ങളുദ്ദേശിച്ചത്. പക്ഷെ പാര്‍ട്ടിയുടെ നിസഹകരണം മൂലം ഒന്നും നടന്നില്ല.
കയ്യൂര്‍ സമരത്തില്‍ നായനാര്‍ക്ക് നേരിട്ട് പങ്കാളിത്തമില്ലായിരുന്നുവെന്നും മാധവന്‍ ആരോപിക്കുന്നു. കയ്യൂര്‍ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ ആത്മകഥ പോലെ മാധവന്റെ ആത്മകഥയും സിപിഎമ്മിന് തലവേദനയായിരിക്കുന്നു.