മസ്തിഷ്‌കമരണം സംഭവിച്ച മകളുടെ വൃക്ക പിതാവിന്
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖറാണു മകള്‍ ജനനിയുടെ വൃക്കകളിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്. കുട്ടിയുടെ കരള്‍ ചെന്നൈ ഗോബല്‍ ആശുപത്രിയിലെയും കണ്ണുകള്‍ ഒഫ്താല്‍മിക് ഹോസ്പിറ്റലിലെയും രോഗികള്‍ക്കുവേണ്ടി നല്‍കി.
ഹൃദയ വാല്‍വുകള്‍ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി അധികൃതരും ഏറ്റുവാങ്ങി. ചൊവ്വാഴ്ച ചിറ്റൂരിലുണ്ടായ റോഡപകടത്തില്‍ ജനനിക്കു ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷാശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു കുട്ടിക്കു മസ്തിഷക മരണം സംഭവിച്ചതായി ബുധനാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വര്‍ഷങ്ങളായി വൃക്കരോഗം ബാധിച്ചു ഡയാലിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ചന്ദ്രശേഖരനോടു മകളുടെ വൃക്കകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു ഡോക്ടര്‍മാര്‍ സംസാരിച്ചു.
ഏറെ മടിച്ചെങ്കിലും ഒടുവില്‍ ഭാര്യയുടെയും ഡോക്ടര്‍മാരുടെയും ഉപദേശത്തിനു ചന്ദ്രശേഖരന്‍ വഴങ്ങി. ജനനിയുടെ ഇരു വൃക്കകളും അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു ചന്ദ്രശേഖരനിലേക്കു മാറ്റിവച്ചത്.
അഞ്ചുമണിക്കൂറോളം നീണ്ട വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ചന്ദ്രശേഖരന്‍ സാധാരണനിലയിലായെന്നും ആശുപത്രി ഡീന്‍ ജെ. മോഹനസുന്ദരം പറഞ്ഞു.
നെല്ലൂര്‍ ജില്ലയിലെ പഞ്ചസാര ഫാക്ടറി തൊഴിലാളിയാണ് ചന്ദ്രശേഖരന്‍. ഗുരുതരമായ വൃക്കരോഗത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഡയാലിസിസിനു വിധേയനാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
രോഗികള്‍ക്ക് രക്തബന്ധമുള്ളവരില്‍നിന്ന് കാലതാമസം കൂടാതെ ആന്തരാവയവങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നരീതിയില്‍ അവയവ മാറ്റിവയ്ക്കല്‍ നിയമങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.