ശെല്‍വരാജ് ചതിയനും കാലുമാറ്റക്കാരനും:വിഎസ്
നെയ്യാറ്റിന്‍കരയിലെ മുള്ളറവിളയില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് വി.എസ് സെല്‍വരാജിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്. പെട്രോള്‍ വില വര്‍ധിപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ ഉയര്‍ന്നിരിക്കുകയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുമെന്ന് കരുതിയാണ് ശെല്‍വരാജിന് കഴിഞ്ഞ തിരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയത്. കാലുമാറിയ ശെല്‍വരാജിനെ പേറാന്‍ ഇവിടൊരു യുഡിഎഫും കോണ്‍ഗ്രസും ഉണ്‌ടെന്നും വി.എസ് പരിഹസിച്ചു.
ആരെങ്കിലും കാലുമാറാനുണ്‌ടോ കാലുമാറാനുണ്‌ടോ എന്ന് ചോദിച്ച് ആന്റണിയും ഉമ്മന്‍ചാണ്ടിയും കടയും തുറന്നിരിക്കുകയാണെന്നും വി.എസ് പരിഹസിച്ചു. ഇത്തരം ചതിയന്‍മാര്‍ക്ക് യഥാര്‍ഥമായ മറുപടി തന്നെ നല്‍കുമെന്ന് അഭ്യര്‍ഥിക്കുകയാണ്. യു.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് പറഞ്ഞ അതേ സെല്‍വാരാജാണ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വോട്ട് ചോദിക്കുന്നത്. അങ്ങനെ ആഴ്ച തോറും കാലുമാറുന്ന ഇവന്‍ എനിക്ക് വോട്ട് ചെയ്യണം വോട്ട് ചെയ്യണം എന്നാണ് പറയുന്നത്. ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ നെയ്യാറ്റിന്‍കരക്കാര്‍ സെല്‍വാരാജിന്റെ വാല്യക്കാരോ അടിമകളാണോ എന്നും വി.എസ് ചോദിച്ചു.
യുഡിഎഫിന് വേണ്ടി പ്രചാരണത്തിനെത്തിയെ എകെ ആന്റണിയെ വിമര്‍ശിയ്ക്കാനും വിഎസ് മറന്നില്ല. ഇവിടെ വന്ന് പ്രസംഗിച്ച ഒരു മാന്യനുണ്ടല്ലോ, എ.കെ.ആന്റണി. 2006ല്‍ മുഖ്യമന്ത്രി ആയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 18 സീറ്റ് ഇടതുമുന്നണി നേടി. ഒരു സീറ്റ് ലീഗും മറ്റൊന്ന് സ്വതന്ത്രനും നേടി. കോണ്‍ഗ്രസിന് കിട്ടിയത് ഇട്ടാ എന്നൊരു വലിയ പൂജ്യമാണ്. അന്ന് ഇവിടെ നിന്ന് പോയതാണ് ആന്റണിയെന്നും വി.എസ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വല്ലതും കിട്ടുമോയെന്ന് അറിയാന്‍ ബി.ജെ.പി ഒരാളെ നിര്‍ത്തിയിട്ടുണ്ട്, മിസ്റ്റര്‍ ഒ.രാജഗോപാല്‍. ആ രാജഗോപാലും നിന്നിട്ട് പോട്ടെയെന്നും വിഎസ് പറഞ്ഞു.