ശബരിമലയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരും?
ദില്ലി: മണ്ഡല-മകരവിളക്കുകാലത്ത് ശബരിമലക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടക പ്രവാഹത്തിന് നിയന്ത്രണം വേണ്ടി വന്നേക്കും. ശബരിമല ഉള്‍പ്പെടുന്ന വനപ്രദേശം തേക്കടി ടൈഗര്‍ റിസര്‍വ് പ്രൊജക്ടിന്റെ ഭാഗമായതിനാലാണിത്.
കേന്ദ്രവനനിയമനുസരിച്ച് കടുവ സംരക്ഷണമേഖലയിലേക്കുള്ള വിനോദസഞ്ചാരം പരിപൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ നല്‍കിയ അപേക്ഷ പ്രകാരം 20 ശതമാനം പ്രദേശങ്ങളില്‍ വിനോദസഞ്ചാരം നടത്താമെന്ന് സുപ്രിം കോടതി ഉത്തരവിട്ടതോടെയാണ് ഇത്തരമൊരു ആശങ്ക സജീവമായത്.
ശബരിമലയെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചില്ല. കൂടാതെ വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖ കൃത്യമായി പിന്തുടരണമെന്ന് കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പവിത്രമായി കരുതുന്ന പൊന്നമ്പലമേട് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ പെടും. കടുവസങ്കേതങ്ങളിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നീക്കം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ശബരിമല മാസ്റ്റര്‍ പ്ലാനിനു തന്നെ തിരിച്ചടിയാകും. കൂടാതെ ഇത്തരം മേഖലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം പ്രദേശത്തിന്റെ വികസനത്തിനു വിനിയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
അതേ സമയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമലയില്‍ വരുന്നവരെ സന്ദര്‍ശകരായി കാണരുതെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. രാജ്യത്ത് മറ്റൊരിടത്തും ഇത്തരത്തിലൊരു ക്ഷേത്രമില്ലാത്തതിനാല്‍ ശബരിമലയുടെ കാര്യം പ്രത്യേകമായി പരിഗണിയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.