പുതിയ ചിത്രം പുറത്തുവിടും: ഡിസ്നി സ്റ്റുഡിയോയ്ക്ക് ഹാക്കർമാരുടെ ഭീഷണി, പിന്നിൽ വാനാക്രൈ!!
വാഷിംഗ്ടണ്‍: ഡിസ്നി സ്റ്റുഡിയോയ്ക്കെതിരെ കമ്പ്യൂട്ടർ ഹാക്കര്‍മാർ. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കില്‍ ഡിസ്നിയുടെ പുതിയ ചിത്രമായ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ 5 ഇന്‍റർനെറ്റ് വഴി പുറത്തുവിടുമെന്നാണ് ഭീഷണി. ഹാക്കർമാരിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ഡിസ്നി സ്റ്റുഡിയോ സിഷഇഒ ബോബ് ഇഗെറാണ് വെളിപ്പെടുത്തിയത്.
ഹാക്കര്‍മാർ ആവശ്യപ്പെട്ട തുക ബിറ്റ്കോയിനായി നൽകണമെന്നും അല്ലാത്ത പക്ഷം ഇരുപത് മിനിറ്റ് വീതം ദൈർഘ്യമുള്ള ഭാഗങ്ങളായി ചിത്രം ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തുമെന്നുമാണ് ഹാക്കർമാരുടെ ഭീഷണി. വെള്ളിയാഴ്ചയും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ചൊവ്വാഴ്ചയും റാൻസംവെയറിൻറെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഡിസ്നിയുടെ വെളിപ്പെടുത്തൽ. ദിഗാര്‍ഡിയനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
പൈറേറ്റ്സ്ഓഫ് കരീബിയൻ 5
ഹാക്കര്‍മാർ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത് ഏത് ചിത്രമാണെന്ന് സിഇഒ വെളിപ്പെടുത്തിയിട്ടില്ല. പണം നൽകിയില്ലെങ്കിൽ ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്നും പണം നൽകില്ലെന്നുമാണ് സിഇഒയുടെ നിലപാട്. പൈറേറ്റ്സ് ഓഫ് കരീബിൻറെ അഞ്ചാം ഭാഗമാണെന്ന് സ്റ്റുഡിയോ വെളിപ്പെടുത്തിയിട്ടില്ല.
ഹോളിവുഡ് ആക്രമണത്തിന്‍റെ ഇര
സൈബർ ക്രിമിനലുകളുടെ പ്രധാന ഇര ഹോളിവുഡാണെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള സംഭവങ്ങള്‍. ഓറഞ്ച് ദ ന്യൂ ബ്ലാക്ക് ടിവി എന്ന ടിവി പരമ്പരയുടെ അഞ്ചാമത്തെ സീസൺ ഓൺലൈനിൽ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് ഹാക്കര്‍മാർ കഴിഞ്ഞ മാസം ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഹോളിവുഡ‍് ഏജൻസികളായ യുടിഎ, ഐസിഎം, ഡബ്ല്യൂഇ എന്നിവ ഹാക്കർമാർ ആക്രമിക്കാൻ ലക്ഷ്യമിടുന്നതായി ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിത്രം റിലീസിന്
പൈറേറ്റ്സ് ഓഫ് കരീബിയന്‍റെ അഞ്ചാം പതിപ്പായ ഡെഡ് മെൻ ടെൽ നോ ടെയില്‍സ് എന്ന ചിത്രം മെയ് 26ന് അമേരിക്കയിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഹാക്കർമാരുടെ നീക്കം. പോലീസിൽ പരാതി നല്‍കിയെന്ന് വ്യക്തമാക്കിയ ഡിസ്നി സ്റ്റുഡിയോ സിഒ പണം നൽകാൻ ഒരുക്കമല്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്.
പ്രിന്റ് ചോർന്നതെങ്ങനെ
ചിത്രത്തിന്റ പ്രിന്‍റ് എങ്ങനെയാണ് ഹാക്കർമാർക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. ഡിസ്നിയുടെ സുരക്ഷാ സംവിധാനങ്ങള്‍ തകർത്താണ് ഹാക്കർമാർ ചിത്രത്തിന്‍റെ പ്രിന്‍റ് കൈവശപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അല്ലാത്ത പക്ഷം സ്റ്റുഡിയോയ്ക്ക് സംഭവിച്ച സുരക്ഷാ വീഴ്ചയായായിരിക്കാം സംഭവത്തിന് പിന്നിൽ.