ആസിഡ് ആക്രമണം; രണ്ടാം ഭർത്താവ് പിടിയിൽ, പിറവത്ത് നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത!
പിറവം: മേമ്മുറി നെയ്ത്തുശാലപ്പടിയിൽ വീട്ടിൽ കിടന്നുറങ്ങിയിരുന്ന യുവതിയ്ക്കും നാല് മക്കൾക്കുമെതിരായി ഉണ്ടായ ആസിഡ് ആക്രമണത്തിലെ പ്രതിയെ രാമമംഗലം പോലീസ് പിടികൂടി. സ്മിതയുടെ രണ്ടാം ഭർത്താവായിരുന്ന മേമ്മുറി മൂട്ടമലയിൽ റെനി(35)യെയാണ് അറസ്റ്റ് ചെയ്തത്.ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം മൂന്ന് മക്കളോടൊപ്പം കഴിഞ്ഞിരുന്ന സ്മിതയെയും കുട്ടികളെയും റെനി കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ച് കഴിയുകയായിരുന്നു.
ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ട്.ആദ്യവിവാഹത്തിലെ കുട്ടികളെ റെനി ക്രൂരമായി ഉപദ്രവിക്കുന്നതിനെത്തുടർന്ന് പോലിസ് കേസായിരുന്നു.കുട്ടികളെ ഉപദ്രവിക്കുന്നതിനെ തുടർന്ന് സ്മിത ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.പോലീസ് കേസിനെത്തുടർന്ന് ഒരു മാസക്കാലത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്ന പ്രതി ,സ്മിതയുമായി അടുപ്പത്തിലാകാൻ ശ്രമിച്ചിട്ടും കൂടെ താമസിക്കുവാൻ തയ്യാറാകാത്തതിനാലും സ്മിതക്ക് മറ്റാരോടോ സൗഹൃദം ഉണ്ട് എന്ന സംശയത്താലുമാണ് ആക്രമണം നടത്തിയതെന്ന് ചോദ്യംചെയ്യലിൽ പോലീസിനോട് പറഞ്ഞു.

ആസിഡ് ഒഴിച്ചതിനു ശേഷം പോയ റെനി രാവിലെ അന്വേഷണത്തിനായി എത്തിയ പോലിസിനൊപ്പം ചേർന്ന് പലരേയും സംശയം പറഞ്ഞിരുന്നു.റെനിയുടെ പെരുമാറ്റത്തിലെ സംശയങ്ങളും മൊഴിയിലെ പൊരുത്തകേടുകളും വലത് കവിളിൽ മൂന്നിടങ്ങളിലായി കാണപ്പെട്ട ആസിഡ് വീണതുപോലെയുള്ള പൊള്ളൽ പാടും ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
രാമമംഗലം എസ്‌ഐ എബി എം പിയുടെ നേതൃത്വത്തിൽ സിപിഒമാരായ ബി ചന്ദ്രബോസ്, പി സി ജോബി, എബ്രഹാം വർഗീസ് എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.സ്മിതയും(35)മക്കളായ നിവിൻ(14), സ്മിജ(12), സ്മിന(11), സ്മിനു(4) എന്നിവർ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് കോട്ടയം ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ സ്മിനയുടെ മുഖത്തിന് ഗുരുതരമായ പൊള്ളൽ ഏറ്റിട്ടുണ്ട്. കാഴ്ചയ്ക്ക് തകരാർ സംഭവിച്ചതായും സംശയിക്കുന്നുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കായുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications