അഫ്‌സ്പ പിന്‍വലിക്കണം: ഏകകണ്ഠ പ്രമേയം പാസാക്കി നാഗാലാന്‍ഡ് നിയമസഭ
കൊഹിമ: അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്ട്-AFSPA) പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി നാഗാലാന്‍ഡ് നിയമസഭ. ഈ മാസമാദ്യം 14 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെത്തുടർന്ന് നടന്ന പ്രത്യേക സമ്മേളനത്തിലായിരുന്നു പ്രമേയം ഒറ്റക്കെട്ടായി പാസാക്കിയത്. പട്ടാളക്കാർക്ക് വാറണ്ടുകളില്ലാതെ അറസ്റ്റുചെയ്യാനും ചില പ്രത്യേക സാഹചര്യങ്ങളിൽ വെടിവെച്ച് കൊല്ലാനും അധികാരം നൽകുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്ട് പിൻവലിക്കണമെന്ന ആവശ്യം നാഗാലാൻഡ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ശക്തമായിരുന്നെങ്കിലും മോണിലെ ഓട്ടിങ്ങിൽ നടന്ന കൊലപാതകം ഈ ആവശ്യം കൂടുതല്‍ ശക്തിയുള്ളതാക്കി മാറ്റിയിട്ടുണ്ട്.
നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനമായ കൊഹിമയിലും വൻ പ്രതിഷേധ റാലികൾ നടന്നു. സംസ്ഥാന കാബിനറ്റും നിയമം പിൻവലിക്കാൻ ശുപാർശ ചെയ്തു. തിങ്കളാഴ്ചത്തെ മുഖ്യമന്ത്രി റിയോ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടിലൂടെ സഭ അംഗീകരിക്കുകയായിരുന്നു , "മുഴുവൻ നാഗാ സമൂഹവും അഫ്‌സ്‌പ പിൻവലിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.''- അദ്ദേഹം പറഞ്ഞു. ഈ സഭ ജനങ്ങളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കുന്നതായിരിക്കണം. ജനാധിപത്യ വിരുദ്ധവും ക്രൂരവുമായ ഈ നിയമം പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പ്രമേയം പറയുന്നു.
കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പാർട്ടി വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടു
കൊല്ലപ്പെട്ട 14 പേരുടെ സ്മരണയില്‍ നിയമസഭാംഗങ്ങൾ രണ്ട് മിനിറ്റ് മൗനം ആചരിച്ചതോടെയാണ് തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചത്. പ്രമേയം ഓട്ടിങ്ങിലെ കൂട്ടക്കൊലയെ അപലപിക്കുകയും അനുയോജ്യമായ അധികാരിയിൽ നിന്ന് മാപ്പ് പറച്ചിലുണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യത്വരഹിതമായ കൂട്ടക്കൊല നടത്തിയവർക്കെതിരെ രാജ്യത്തെ നിയമങ്ങൾ പ്രയോഗിച്ച് നീതി ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
"അധികാരവും പ്രതിരോധശേഷിയും സുരക്ഷാ സേനയിലെ അംഗങ്ങൾ കടുത്ത രീതിയില്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളിലേക്ക് നയിച്ചിട്ടുണ്ട്''- എന്നായിരുന്നു ചർച്ചയ്ക്കിടെ ഉപമുഖ്യമന്ത്രി യാന്തുങ്കോ പാറ്റൺ പറഞ്ഞത്, സംസ്ഥാനത്തെ പ്രശ്ന ബാധിത പ്രദേശമായി വീണ്ടും പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്രം സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
"വർഷങ്ങളായി നാഗാലാൻഡിലെ മൊത്തത്തിലുള്ള ക്രമസമാധാനം മികച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നാഗാലാൻഡിനെ അസ്വസ്ഥമായ പ്രദേശമായി പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തെ സംസ്ഥാന സർക്കാർ തുടർച്ചയായി എതിർക്കുന്നു. കൂടാതെ, എല്ലാ നാഗാ രാഷ്ട്രീയ ഗ്രൂപ്പുകളും ഇന്ത്യൻ സർക്കാരുമായി വെടിനിർത്തല്‍ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമാധാന ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്, നാഗാ രാഷ്ട്രീയ പ്രശ്‌നത്തിന് നേരത്തെയുള്ള പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," പാറ്റൺ കൂട്ടിച്ചേർത്തു.
Recommended Video