അസമിൽ നിന്ന് അഫ്‌സ്പ പൂർണമായും നീക്കും; അമിത് ഷാ
ഗുവാഹത്തി; അസമിൽ ഏകദേശം 60 ശതമാനം പ്രദേശങ്ങളിൽ നിന്നും അഫ്സ്പ നീക്കം ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരും വർഷങ്ങളിൽ സംഘർഷങ്ങൾ കുറയുന്നതനുസരിച്ച് അഫ്‌സ്പ പൂർണമായി സംസ്ഥാനത്ത് നിന്ന് മാറ്റുമെന്നും ഷാ പറഞ്ഞു. അസമിന്റെ വരും നാളുകൾ സമാധനത്തിന്റേത് ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗുവാഹത്തിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിൽ സ്ഥിരം കലാപം നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ഇവിടെ ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്‌റ്റുകൾ (എഎഫ്‌എസ്‌പിഎ) നടപ്പിലാക്കിയത്. ഇപ്പോൾ യുവാക്കൾക്ക് ജോലി ലഭിക്കുന്നുണ്ട് അതുവഴി അവരുടെ അഭിലാഷങ്ങൾ സാധിക്കുന്നുണ്ട്. ഇപ്പോൾ അവർക്ക് കലാപം നടത്താൻ സമയമില്ല ഷാ പറഞ്ഞു. 1990-കളിൽ നടപ്പാക്കിയതിന് ശേഷം മോദി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏഴു തവണ അഫ്‌സ്പ നീട്ടി. പ്രധാനമന്ത്രി മോദിയുടെ എട്ട് വർഷത്തെ ഭരണത്തിന് ശേഷം സംസ്ഥാനത്തെ 23 ജില്ലകൾ അഫ്‌സ്പ വിമുക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ ഗ്രൂപ്പുകളുമായി ഒന്നിന് പുറകെ ഒന്നായി സമാധാന ഉടമ്പടികൾ നടക്കുന്നുണ്ടെന്നും. ശ്രദ്ധ തെറ്റിയ യുവാക്കൾ മുഖ്യധാരയിലേക്ക് വരുന്നുണ്ടെന്നും. ഏഴ് പതിറ്റാണ്ട് പഴക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിച്ച് കഴിഞ്ഞാൽ അസമിൽ നിന്ന് അഫ്‌സ്പ പൂർണ്ണമായും നീക്കം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ സംഘർഷഭരിതമായ പ്രദേശങ്ങളിൽ സമാധാനം ഉണ്ടാകുമെന്നും ഇതോടെ അസമിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി മോദിയും അടുത്തിടെ പറഞ്ഞിരുന്നു.
"സമാധാനം വരുമ്പോൾ ഞങ്ങൾ നിയമങ്ങൾ മാറ്റും. സമാധാനം നിലനിൽക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ നിന്ന് ഇപ്പോൾ അഫ്‌സ്പ നീക്കം ചെയ്തിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും സമാധാനം വരുമ്പോൾ അവിടെ നിന്നും അഫ്സ്പ നീക്കം ചെയ്യും" ഏപ്രിൽ 28 ന് അസമിലെ കർബി ആംഗ്‌ലോംഗ് ഏരിയയിലെ ലോറിംഗ്‌തെപ്പിയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. 1958ലെ സായുധ സേന പ്രത്യേക അധികാരങ്ങൾ നിയമം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും നീക്കം ചെയ്യുന്നതിനെ പ്രതിരോധ സേനയുടെ മൂന്ന് വിഭാഗങ്ങളും അനുകൂലിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Recommended Video
മേഘാലയയിൽ നിന്നും അരുണാചൽ പ്രദേശിൽ നിന്നും നേരത്തെ അഫ്‌സ്പ നീക്കം ചെയ്തിരുന്നു. അടുത്തിടെ, ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെ 23 ജില്ലകളിൽ നിന്നും മണിപ്പൂരിലെയും നാഗാലാൻഡിലെയും 15 പോലീസ് സ്റ്റേഷനുകൾക്ക് താഴെയുള്ള പ്രദേശങ്ങളിൽ നിന്നും ഇത് പിൻവലിച്ചിരുന്നു.