ബിജെപി നേതാക്കള്‍ വന്ന് കണ്ടു; പിന്നാലെ നിരാഹര സമരം പിന്‍വലിച്ച് അണ്ണാ ഹസാരെ
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രഖ്യാപിച്ച നിരാഹാര സമരം ഉപേക്ഷിച്ച് സാമുഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ. താന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദില്ലിയിൽ അനുമതി കിട്ടാത്തതിനാൽ മുംബൈ അഹമ്മദ് നഗറിൽ തന്നെ ശനിയാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നായിരുന്നു 84 കാരിയായ അണ്ണ ഹസാരെ നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ നടപ്പാക്കണമെന്ന ആവശ്യവും അണ്ണാ ഹസാരെ ഉന്നയിരുന്നു.
കർഷകരുടെ ദുരവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനും അഞ്ച് തവണ കത്തെഴുതിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ വന്ന് കണ്ടതിന് പിന്നാലെ നിരാഹാര സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു. കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും അടക്കമുള്ള ബിജെപി നേതാക്കളുമായിരുന്നു അണ്ണാഹസാരയെ വന്ന് കണ്ടത്.

'എന്റെ ചില ആവശ്യങ്ങൾ കേന്ദ്രസർക്കാർ സമ്മതിക്കുകയും കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു ഇതിനാല്‍ ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു'-അണ്ണാ ഹസാരയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃഷിക്കാരുമായി ബന്ധപ്പെട്ട അണ്ണ ഹസാരെയുടെ ആവശ്യങ്ങൾ നടപ്പാക്കാനും പൂർത്തീകരിക്കാനും അടുത്ത ആറുമാസത്തിനുള്ളിൽ കൃഷി മന്ത്രാലയം, നീതി ആയോഗ്, അന്ന ഹസാരെ ശുപാർശ ചെയ്യുന്ന ചില അംഗങ്ങൾ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അണ്ണ ഹസാരയുടെ ഒഫീസും വ്യക്തമാക്കി.












Click it and Unblock the Notifications