കള്ളപ്പണം, പേരുകള്‍ പുറത്തുവിടണമെന്ന് സുപ്രിംകോടതി
ദില്ലി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി വെയ്‌ക്കേണ്ട കാര്യമില്ലെന്ന് സുപ്രിംകോടതി. ജര്‍മന്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ള 26 പേരുടെ വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂടിവെയ്ക്കരുതെന്ന് 2011ല്‍ തന്നെ സുപ്രിം കോടതി വ്യക്തമാക്കിയതാണ്. ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന കാര്യത്തിലാണ് വ്യാഴാഴ്ച ജസ്റ്റീസ് എച്ച്എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീരുമാനമെടുത്തത്.
26 പേരില്‍ 18 പേര്‍ക്കെതിരേ അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ലിസ്റ്റില്‍ മനോരമപത്രത്തിന്റെ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബത്തിലെ അംഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
കള്ളപ്പണം സംബന്ധിച്ച അന്വേഷണസംഘത്തെ പുനഃസംഘടിപ്പിക്കാനും കോടതി തീരുമാനിച്ചു. ജസ്റ്റീസ് എംബി ഷായാണ് പുതിയ അധ്യക്ഷന്‍. ജസ്റ്റീസ് അരിജിത് പസായത്് ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കും. 2009ലാണ് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ ജര്‍മന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയത്.
2011ല്‍ തെഹല്‍ക്ക ഇതുസംബന്ധിച്ച് ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും കാലം എടുത്തുവന്നിരുന്നത്. അന്വേഷണം പൂര്‍ത്തിയായി നടപടിയ്ക്ക് ശുപാര്‍ശ ചെയ്തവരുടെ പേരുകള്‍ പോലും പുറത്തുവിട്ടില്ല. മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയാണ് ഈ വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.