സർവ്വേയിൽ മുന്നറിയിപ്പ്?;പല മുഖങ്ങളും തെറിക്കും..തിരഞ്ഞെടുപ്പിന് തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്
ഹിമാചൽപ്രദേശ്; നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഹിമാചൽ പ്രദേശിൽ അധികാരം പിടിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പെട്ടെന്ന് തന്നെ കടക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇത്തവണ പല സിറ്റിംഗ് എം എൽ എമാരിൽ പലർക്കും സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന.

കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ഇരുപാർട്ടികളും ഒരുപോലെ പ്രതിസന്ധിയിലാണ്. ബി ജെ പിയെ സംബന്ധിച്ച് ഭരണ വിരുദ്ധ വികാരം ശക്തമാണ്. മറുവശത്ത് കോൺഗ്രസിൽ ശക്തരായ നേതാക്കളുടെ അഭാവവും ഉൾപ്പാർട്ടി തർക്കങ്ങളും രൂക്ഷമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ കോൺഗ്രസ് ഒരുങ്ങുന്നത്.

സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി രണ്ട് സർവ്വേകൾ കോൺഗ്രസ് പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ എം എൽ എമാരിൽ പലർക്കും സീറ്റ് നിഷേധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ തന്നെ 30 മുതൽ 35 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളാനാണ് നേതൃത്വത്തിന്റെ തീരുമാനം. പാർട്ടിയുടെ ആഭ്യന്തര സർവ്വേയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സംസ്ഥാന അധ്യക്ഷൻ സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു. രണ്ട് റൗണ്ട് സർവ്വേകളാണ് ഇതുവരെ പൂർത്തിയാക്കിയത്. ജനവികാരം അറിയാനുള്ള മൂന്നാമത്തെ സർവ്വേ പുരോഗമിക്കുകയാണ്, അദ്ദേഹം വ്യക്തമാക്കി.

വളരെ ദയനീയ പ്രകടനം കാഴ്ച വെച്ച എം എൽ എമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. കോൺഗ്രസിനെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. ഈ ഘട്ടത്തിൽ പാർട്ടിയുടെ വിജയ പ്രതീക്ഷയക്ക് മങ്ങലേൽപ്പിക്കുന്ന യാതൊരു തീരുമാനവും നേതൃത്വം കൈക്കൊള്ളില്ലെന്നും സുഖ്വിന്ദർ സിംഗ് പറഞ്ഞു.

അതേസമയം മറുവശത്ത് ബി ജെ പിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിലെ വിമത നീക്കവും ഭരണവിരുദ്ധ വികാരവുമാണ് ബി ജെ പിക്ക് വെല്ലുവിളി. എന്നിരുന്നാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്കാണ് സംസ്ഥാനത്ത് നേരിയ മുൻതൂക്കം ഉള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിമത നീക്കങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചതും ബി ജെ പിക്ക് ഗുണമായെന്ന വിലയിരുത്തൽ ഉണ്ട്. ആം ആദ്മി പാർട്ടി ഉയർത്തിയേക്കാവുന്ന വെല്ലുവിളി മുൻകൂട്ടി കണ്ട് കൊണ്ട് മുഖ്യമന്ത്രി ജയറാം താക്കൂറിനെ മുൻനിർത്തി തന്നെയാകും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു.

ജയ്റാം രമേശിന് പകരം കേന്ദ്രമന്ത്രിയും യുവ നേതാവുമായ അനുരാഗ് താക്കൂറിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കാനുള്ള പദ്ധതി ബിജെപി ദേശീയ നേതൃത്വം നടത്തുന്നുണ്ടെന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രഖ്യാപനം ഉണ്ടായത്. ആര് നയിക്കുമെന്ന കാര്യത്തിൽ പക്ഷേ കോൺഗ്രസ് ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല. അതിനിടെ തിരഞ്ഞെടുപ്പിൽ ഇക്കുറിയും ബി ജെ പി തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകാണ് നേതാക്കൾ.
'ബി ജെ പിയെ സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പ് 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയുടെ കൈകൾക്ക് കരുത്ത് പകരാൻ ഞങ്ങൾക്ക് സാധിക്കും, ബി ജെ പി നേതാവ് പറഞ്ഞു.












Click it and Unblock the Notifications