കൊറോണ വൈറസ് ഇനി സ്വകാര്യ ലാബിലും പരിശോധിക്കാം: ഫീസ് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 77 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 333 ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തുടക്കത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പരിശോധിച്ച് അസുഖ ബാധിതരെ കണ്ടെത്തുന്നതില്‍ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഒരു ദിവസം പരിശോധനയ്ക്ക് എടുക്കാവുന്ന സാമ്പിളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ലാബുകള്‍ക്കുള്ള പരിമിതിയായിരുന്നു ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 പരിശോധിക്കാന്‍ സ്വകാര്യ ലാബുകള്‍ക്ക് കൂടി അനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ആവശ്യപ്പെട്ടത് 5000
ഡോ. ലാൽസ് പാത്ത് ലാബ്സ്, ഡോ.ഡാങ്സ് പാത്ത് ലാബ്‌സ്, എസ്ആർഎൽ ഡയഗ്നോസ്റ്റിക്സ്, പാത്ത് കൈൻഡ് ലാബ്‌സ്, മെട്രോപോളിസ് ലാബ്‌സ് തുടങ്ങിയ നിരവധി സ്വകാര്യ ലാബുകള്‍ കൊവിഡ് 19 പരിശോധനകള്‍ക്ക് വേണ്ടിയുള്ള പ്രൊപ്പോസലുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഒരാള്‍ക്ക് 5000 രൂപയായിരുന്നു സ്വകാര്യ ലാബുകള്‍ ആവശ്യപ്പെട്ടിരുന്നത്.
പരമാവധി 4500 രൂപ
ഈ ആവശ്യം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ കൊവിഡ്-19 പരിശോധിക്കുന്നതിന് സ്വകാര്യ ലബോറട്ടറികള്‍ക്കും അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കൊവിഡ് 19 പരിശോധനകള്‍ക്കായി പരമാവധി 4500 രൂപ മാത്രമെ ഈടാക്കാവുവെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സ്വകാര്യ ലാബുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്ക്രീനിങ് ടെസ്റ്റിന്
സ്ക്രീനിങ് ടെസ്റ്റിന് പരമാവധി 1500 രൂപയും വൈറസ് ബാധ സ്ഥിരീകരിക്കാനായി 3000 രൂപയുമാണ് പരമാവധി ഈടാക്കാന്‍ കഴിയുക. എന്നാല്‍ പൊതുജനങ്ങള്‍ക്ക് എല്ലാവരും സ്വകാര്യ ലാബുകളില്‍ എത്തി പരിശോധന നടത്താന്‍ സാധിക്കില്ല. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഡോക്ടറുടെ കുറിപ്പുമായി എത്തുന്നവര്‍ക്ക് മാത്രമെ സ്വകാര്യ ലാബുകളില്‍ കൊവിഡ്-19 വൈറസ് ബാധ് പരിശോധിക്കാന്‍ സാധിക്കുകയുള്ളു.
വീടുകളിൽ ചെന്ന്
മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ കോവിഡ് -19 രോഗികളുടെ സാമ്പിളുകൾ വീടുകളിൽ ചെന്ന് ശേഖരിക്കേണ്ടതാണ്. രോഗനിർണയത്തിനുള്ള കിറ്റുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അല്ലെങ്കിൽ യൂറോപ്യൻ സിഇ സർട്ടിഫിക്കേഷൻ അംഗീകാരം ഉള്ളതായിരിക്കണമെന്നും ഐസിഎംആർ നിര്‍ദ്ദേശിക്കുന്നു.
മുൻകരുതലുകൾ പാലിക്കണം
വൈറസ് ബാധ സംശയിക്കുന്ന ഒരു രോഗിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുമ്പോൾ ലാബ് ജീവനക്കാര്‍ ഉചിതമായ ബയോ സേഫ്റ്റി, ബയോ സെക്യൂരിറ്റി മുൻകരുതലുകൾ പാലിക്കണം. പോസിറ്റീവ് സാമ്പിളുകൾ പൂനൈയില്‍ പ്രവര്‍ത്തിക്കു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കേണ്ടതാണ്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ ലാബുകള്‍ ഉടന്‍ തന്നെ അധികാരികളുമായി ബന്ധപ്പെടേണ്ടതാണെന്നും ഐസിഎംആർ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പതിനായിരം സാമ്പിളുകള്‍
അതേസമയം, കൊറോണ വ്യാപനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ രണ്ടാംഘട്ടത്തില്‍ ആണെന്ന ഐസിഎംആറിന്‍റെ നിലപാട് തള്ളി പ്രശസ്ത എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണന്‍ ലക്ഷ്മിനാരായണന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മറ്റ് രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുന്‍പു തെന്ന സ്റ്റേജ്-3 ആരംഭിച്ചിരിക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ദിവസവും പതിനായിരം സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യമെങ്കിലും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കൊവിഡ് 19: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 333 ആയി, കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍
ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് രാജ്യം; സ്വകാര്യ വാഹനങ്ങളും നിരത്തിലില്ല, ഇന്ധനം അവശ്യ സര്‍വീസുകള്‍ക്ക്