ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കൃത്രിമം? ഇവിഎം ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ്
Recommended Video
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും വോട്ടിംഗ് യന്ത്രങ്ങള്‍ ബിജെപിയെ വേട്ടയാടുമെന്നുറപ്പാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാണിക്കുന്നുവെന്ന ആരോപണം ശക്തമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം നിഷേധിച്ചുവെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഗുജറാത്തില്‍ പുരോഗമിക്കവേ പല മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ട് എന്നാരോപിച്ച് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നു. പോര്‍ബന്തറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ മൊദാവാഡിയ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോര്‍ബന്തറിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് എന്നാണ് വെളിപ്പെടുത്തല്‍.
സംഘി അജണ്ടകളുടെ മുഖത്തടിച്ച് പ്രകാശ് രാജ്.. അജണ്ടകളുമായി മുന്നോട്ട് വരാൻ വെല്ലുവിളി
ആരോപണം തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ്സ് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തരമായി കമ്മീഷന്‍ ഇടപെടണം എന്നാണ് ആവശ്യം. ഇവിഎമ്മില്‍ പലയിടത്തും അട്ടിമറി നടന്നതായി കോണ്‍ഗ്രസ്സ് നേരത്തെ തന്നെ ആരോപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് സൂറത്തിലെ വിവിധ മണ്ഡലങ്ങളില്‍ എഴുപതോളം വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത്. വിവിപാറ്റ് സംവിധാനം പലയിടത്തും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വോട്ടിംഗ് യന്ത്രം കേടായതിലും വിവിപാറ്റ് പ്രവര്‍ത്തന രഹിതമായതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. ഗുജറാത്തിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ്.