വീട് വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ ആൾദൈവം അറസ്റ്റിൽ, എന്തെല്ലാം കളികളാണ്!!
ഹൈദരാബാദ്: കുപ്രസിദ്ധ ആൾദൈവമായ ഗുർമീത് റാം റഹിം സിങ് അറസ്റ്റിലായതിന് പിന്നാലെ ആൾദൈവങ്ങളുടെ കഷ്ടകാലവും തുടങ്ങി എന്ന് വേണം കരുതാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പല കേസുകളിലായി ആൾദൈവങ്ങളും വ്യാജ സിദ്ധന്മാരും പിടിക്കപ്പെടുകയാണ്. ബലാത്സംഗക്കേസുകളിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹിം സിങ് 20 വർഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്നത്.

ഹൈദരാബാദില്‍ വെച്ച് ഇപ്പോഴിതാ പോലീസ് മറ്റൊരു ആൾദൈവത്തെ അകത്താക്കിയിരിക്കുന്നു. വീട് വെച്ചുതരാം എന്ന് വാഗ്ദാനം ചെയ്ത് ആളുകളുടെ കയ്യിൽ നിന്നും പണം തട്ടി എന്നതാണ് ഇയാൾക്കെതിരായ പരാതി. ഇർഫാൻ ഷാ ക്വാദ്രി എന്നയാളാണ് പിടിയിലായിരിക്കുന്നത്. പഹാഡി ഷെരീഫിൽ താമസക്കാരനായ ഇയാൾ കർണാടകത്തിലെ ബിദാരി സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു.
വീട് നിർമിച്ച് തരാം എന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നായി പണം തട്ടി എന്നാണ് കേസ്. പതിനായിരം രൂപ മുതൽ പതിനയ്യായിരം രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടമായിരിക്കുന്നത്. ഇർഫാൻ ഷായെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടര്‍ ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു. ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications