പ്രശസ്ത ഗായിക ലത മങ്കേഷ്കർ ഗുരുതരാവസ്ഥയിൽ! വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ
മുംബൈ: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലത മങ്കേഷ്‌കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ലത മങ്കേഷ്‌കര്‍ ചികിത്സയില്‍ കഴിയുന്നത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയതോടെ പുലര്‍ച്ചെ 1.30നാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയും ജീവന്‍ രക്ഷാ ഉപകരങ്ങള്‍ ഘടിപ്പിക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
ലത മങ്കേഷ്‌കറിന് കടുത്ത ന്യൂമോണിയ ബാധിച്ചിരിക്കുന്നതായും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നും ഡോ. പ്രതിത് സംദാനി വ്യക്തമാക്കി. ഗുരുതരാവസ്ഥയില്‍ തുടരുകയാണെങ്കിലും കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ലത മങ്കേഷ്‌കറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നുവെന്നും ഉടന്‍ തന്നെ ആശുപത്രി വിടും എന്നുമാണ് സഹോദരി ഉഷ അടക്കമുളള ബന്ധുക്കള്‍ പ്രതികരിച്ചിരിക്കുന്നത്.
ബിജെപിയോട് പക തീർക്കുകയാണ് ശിവസേന, ഉപമുഖ്യമന്ത്രി പദവി നൽകാതെ അപമാനിച്ചു, ഇന്ന് പ്രതികാരം!
സെപ്റ്റംബര്‍ 28ന് ലത മങ്കേഷ്‌കറിന് 90 വയസ്സ് തികഞ്ഞിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലത മങ്കേഷ്‌കര്‍ സംഗീത ലോകത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളിലൊരാളാണ്. സംഗീതത്തിനുളള ഏതാണ്ട് എല്ലാ പുരസ്‌ക്കാരങ്ങളും ഈ ഗാനവിസ്മയത്തെ തേടി എത്തിയിട്ടുണ്ടെന്ന് പറയാം. 36 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ലത ആലപിച്ചിട്ടുണ്ട്. എല്ലാം സംഗീത പ്രേമികള്‍ക്ക് എക്കാലവും പ്രിയപ്പട്ട ഗാനങ്ങള്‍.
2001ല്‍ രാജ്യം ലതയെ ഭാരത രത്‌ന നല്‍കി ആദരിച്ചു. 1969ല്‍ പത്മഭൂഷണ്‍, 1999ല്‍ പത്മവിഭൂഷണ്‍, 1989ല്‍ ദാദാസാഹേബ് ഫാല്‍ക്കെ എന്നീ പുരസ്‌ക്കാരങ്ങളും ലതയെ തേടിയെത്തി. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലതയ്ക്ക് ലഭിച്ചിട്ടുണ്ട്. 1999ല്‍ രാജ്യസഭയിലേക്ക് ലത മങ്കേഷ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1929ല്‍ ഇന്‍ഡോറില്‍ നാടക ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായാണ് ലതയുടെ ജനനം.