പാര്‍ലമെന്റിനെ കേരള നിയമസഭ പോലെ ആക്കരുത്, എംപിമാർക്ക് സ്പീക്കറുടെ താക്കീത്
ദില്ലി: കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് ലോക്‌സഭാ സ്പീക്കറുടെ താക്കീത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിലാണ് സ്പീക്കര്‍ എംപിമാരെ താക്കീത് ചെയ്തത്. ഇടത് എംപി എഎം ആരിഫ്, കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് സ്പീക്കറുടെ താക്കീത് ലഭിച്ചത്.
പാര്‍ലമെന്റിനെ കേരള നിയമസഭ പോലെ ആക്കരുത് എന്നാണ് സ്പീക്കര്‍ ശാസിച്ചത്. നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി കേരളത്തെ വിമര്‍ശിച്ചിരുന്നു. ഇത് പരാമര്‍ശിച്ച് കൊണ്ടായിരുന്നു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മൂന്ന് കേരളം എംപിമാരെ താക്കീത് ചെയ്തത്.
ലോക്‌സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സഭയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തര വേള തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ എംപിമാര്‍ വീണ്ടും പ്രതിഷേധം ഉയര്‍ത്തി. പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
Recommended Video
പെഗാസസ് വിഷയത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് അടിയന്തരമായി പരിഗണിക്കണം എന്നാണ് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ പേപ്പറുകള്‍ വലിച്ച് കീറി എറിഞ്ഞു. ഈ സംഭവത്തിലാണ് കേരളത്തിലെ മൂന്ന് എംപിമാരടക്കം 12 പേരെ സ്പീക്കര്‍ ഓം ബിര്‍ള വിളിച്ച് വരുത്തി ശാസിച്ചത്.