നയന്‍താരയും വിഘ്‌നേഷ് ശിവനും കുറ്റക്കാരല്ല, വാടക ഗർഭധാരണം ചട്ടപ്രകാരമെന്ന് അന്വേഷണ റിപ്പോർട്ട്
ചെന്നൈ: വാടകഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ആശ്വാസം. ദമ്പതികളുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നും ചട്ടങ്ങള്‍ പാലിച്ചാണ് വാടകഗര്‍ഭ ധാരണം നടത്തിയത് എന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വാടക ഗര്‍ഭധാരണത്തിന് നിയമപരമായുളള കാലയളവ് ഇവര്‍ പിന്നിട്ടിരുന്നുവെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യമാണ് വാടകഗര്‍ഭധാരണം വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചത്. ഇക്കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് മാതാപിതാക്കളായ സന്തോഷം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായെന്ന വിവരം ദമ്പതികള്‍ പങ്കുവെച്ചത്. പിന്നാലെ വിവാദത്തിനും തുടക്കമിട്ടു.

ജൂണിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ആറ് മാസത്തിനുളളില്‍ എങ്ങനെ കുട്ടികളുണ്ടായി എന്നുളളതായിരുന്നു സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കിയത്. നയന്‍താരയെ അധിക്ഷേപിക്കുന്ന തരത്തിലേക്കാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ വഴിമാറിയത്. വാടകഗര്‍ഭധാരണം വഴിയാണ് കുട്ടികളുണ്ടായത് എന്ന വിവരം പുറത്ത് വന്നതോടെ താരദമ്പതികള്‍ നിയമം ലംഘിച്ചോ എന്നുളള ചര്‍ച്ചകളും ആരംഭിച്ചു. നിയമപ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമേ വാടകഗർഭധാരണത്തിന് അനുമതിയുളളൂ. ഇതോടെയാണ് ഇക്കാര്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
Surrogacy- വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ച സെലിബ്രിറ്റികള്‍ ഇവരാണ്...
തുടര്‍ന്ന് 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ല്‍ തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു എന്ന്
നയൻതാര-വിഘ്നേഷ് ദമ്പതികള്‍ വെളിപ്പെടുത്തി. ഒരു വര്‍ഷം മുന്‍പാണ് വാടകഗര്‍ഭധാരണത്തിന് യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. 2021 നവംബറിലായിരുന്നു അത്. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ദമ്പതികളും വാടകഗര്‍ഭധാരണം നടത്തിയ യുവതിയും ഐസിഎംആര്‍ ചട്ടങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും അതേ സമയം ചികിത്സ നടത്തിയ ചെന്നൈയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വ്വീസ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആശുപത്രിക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആശുപത്രി അടച്ച് പൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് കൊണ്ടുളള നോട്ടീസ് ആണ് നൽകിയിരിക്കുന്നത്.












Click it and Unblock the Notifications