പിണറായി വിജയന്റെ ഉപദേശം പാളിയോ? കമൽ ഹാസൻ ഇടത്തോട്ടില്ല.. നെഞ്ചിടിപ്പേറുന്നത് ബിജെപിക്ക്!
ചെന്നൈ: നിലവില്‍ തെന്നിന്ത്യയിലെ ചൂടുള്ള ചര്‍ച്ചാ വിഷയം ഉലകനായകന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനമാണ്. മധുരയില്‍ വന്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയാണ് മക്കള്‍ നീതി മയ്യം എന്ന തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കമല്‍ ഹാസന്‍ നടത്തിയത്. ചേര്‍ത്ത് പിടിച്ച ആറ് കൈകളും അതിനുള്ളിലെ നക്ഷത്രവുമാണ് പാര്‍ട്ടിയുടെ ചിഹ്നം. മക്കള്‍ നീതി മയ്യം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ചിഹ്നത്തില്‍ തന്നെ വ്യക്തമാണ്. ജനങ്ങള്‍ തന്റെ പാര്‍ട്ടിയില്‍ ചേരുകയല്ല, താന്‍ ജനങ്ങള്‍ക്കൊപ്പം ചേരുകയാണ് എന്നാണ് കമല്‍ പറഞ്ഞത്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് തന്നെ കമലിന്റെ ചായ്വ് ഇടത്തോട്ടാണ് എന്നത് വ്യക്തമായിരുന്നു. ബിജെപിക്കെതിരായ തുടര്‍ച്ചയായ നിലപാടുകളും പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുമായുള്ള ബന്ധവും കമലിന്റെ തട്ടകം ഏതെന്ന് വ്യക്തമാക്കുന്നതുമായിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് താന്‍ ഇടതോ വലതോ അല്ലെന്നാണ്. എന്താണ് കമലിന്റെ രാഷ്ട്രീയം?
ദക്ഷിണേന്ത്യ പിടിക്കാൻ
ദക്ഷിണേന്ത്യ രാജ്യം ഭരിക്കുന്ന ബിജെപിയെ അത്രകണ്ട് സ്വീകരിച്ചിട്ടുള്ള മേഖലയല്ല. കേരളവും തമിഴ്‌നാടും അടങ്ങുന്ന സംസ്ഥാനങ്ങള്‍ ബിജെപിയെ എന്നും ഒരു വരയ്ക്ക് അപ്പുറത്തേ നിര്‍ത്തിയിട്ടുള്ളൂ. ദക്ഷിണേന്ത്യയിലെ ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ഒരു വശത്ത് ബിജെപി നടത്തുന്നുണ്ട്. കേരളത്തില്‍ ബിഡിജെഎസും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമൊക്കെ അതിന്റെ ഭാഗമാണ്.
എതിരാളികൾ വളരുന്നു
എന്നാല്‍ ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ടാണ് വിരുദ്ധ ചേരിയില്‍ പുതിയ പാര്‍ട്ടികളും നേതാക്കളും ഉണ്ടായി വരുന്നത്. നേരത്തെ രജനീകാന്ത് ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും താരം പുതിയ പാര്‍ട്ടിയുമായി ഒറ്റയ്ക്ക് തന്നെ നില്‍ക്കുന്നു. പിന്നാലെ സംഘപരിവാറിന്റെ വിമര്‍ശകനായ കമല്‍ ഹാസനും പാര്‍ട്ടിയുമായി രംഗത്ത് വന്നിരിക്കുന്നു.
കാവി രാഷ്ട്രീയമല്ല
നേരത്തെ തന്നെ ഇടത് പക്ഷത്തോട് ശക്തമായ ചായ്വ പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. മാത്രമല്ല തന്റെ രാഷ്ട്രീയം ഒരിക്കലും കാവി അല്ലെന്നും താരം പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ ഒരു സഖ്യം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കമല്‍ ഹാസന് കൃത്യമായ ധാരണകളുണ്ടെന്ന് വേണം കരുതാന്‍.
അടുപ്പം കാവിവിരുദ്ധരോട്
പിണറായി വിജയനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കമല്‍ഹാസനുള്ള ബന്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര രൂപീകരണത്തിനും അടിത്തറയായിട്ടുണ്ട്. സംഘപരിവാറിനെതിരെ സിപിഎം അടക്കമുള്ളവരുമായി ചേര്‍ന്നൊരു ശക്തമായ കൂട്ടുകെട്ട് കമല്‍ ലക്ഷ്യമിടുന്നുവെന്നാണ് വിലയിരുത്തുന്നത്.
ഇടതോ വലതോ അല്ലെന്ന്
പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് പിണറായി വിജയനുമായും കെജ്രിവാളുമായും മമത ബാനര്‍ജിയുമായും കമല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായി വിജയനാണ് എന്നും കമല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പാര്‍ട്ടി പ്രഖ്യാപന റാലിയില്‍ താന്‍ ഇടതോ വലതോ അല്ലെന്നാണ് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സമദൂര സിദ്ധാന്തം
താന്‍ മധ്യത്തിലാണ് നില്‍ക്കുന്നത്. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല എന്നാണ് കമലിന്റെ വാക്കുകള്‍. അതുകൊണ്ടാണ് മയ്യം അഥവാ കേന്ദ്രം എന്ന വാക്ക് പാര്‍ട്ടി പതാകയില്‍ വെച്ചത് എന്നും കമല്‍ പറയുകയുണ്ടായി. എന്തായാലും തമിഴ് നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ ബിജെപിയുടെ വരേണ്യ രാഷ്ട്രീയത്തിന് അടിയറവ് വെക്കുന്നതിനെതിരെ പൊരുതാന്‍ മക്കള്‍ നീതി മയ്യം ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട.
താരങ്ങൾ ഒരുമിക്കുമോ
നേരത്തെ തന്നെ തമിഴ് മണ്ണിലെ രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി ഇറങ്ങിയ രജനീകാന്തിനോടുള്ള സമീപനം കമലിന്റെ പാര്‍ട്ടിക്ക് ഏത് വിധമായിരിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. കാവി രാഷ്ട്രീയമാണ് രജനീകാന്തിന് എങ്കില്‍ അദ്ദേഹവുമായി യാതൊരു വിധത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന് കമല്‍ ഹാസന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
തമിഴ്നാട്ടില്‍ പുതുപ്പിറവി: ഉലകനായകന്റെ പാര്‍ട്ടി മക്കൾ നീതി മയ്യം: പ്രഖ്യാപിച്ച് കമൽഹാസന്‍
സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!