യുപിയില്‍ പ്രതിഫലിച്ചത് ജനങ്ങളുടെ രോഷം..കോണ്‍ഗ്രസിന്‍റെ അവസ്ഥയില്‍ ആശങ്കയെന്ന് രാഹുല്‍ ഗാന്ധി!!
ഗൊരഖ്പൂര്‍: യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിക്ക് അടിപതറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഉപതിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്നായിിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ജയസാധ്യത ഉണ്ടായിട്ടുപോലും ബിജെപിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതിരുന്നത് ഭരണത്തില്‍ ജനങ്ങള്‍ അത്രമാത്രം അതൃപ്തരാണെന്നതിന്‍റെ തെളിവ് കൂടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളും സമാജ്വാദ് പാര്‍ട്ടിയാണ് കീഴട്കിയത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണമടക്കം നഷ്ടമായിരുന്നു.
യുപിയിലെ കോണ്‍ഗ്രസിന്‍റെ പ്രകടനത്തില്‍ ആശങ്ക ഉണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസിന് സംഭവിക്കുന്നത് എന്തെന്ന് കൃത്യമായി അവലോകനം ചെയ്യും. പാര്‍ട്ടിയെ യുപിയില്‍ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. അതേസമയം ഒറ്റ രാത്രികൊണ്ട് അത് സാധ്യമാകുമെന്ന തെറ്റിധാരണയൊന്നും ഇല്ലെന്നും എന്നാല്‍ പടിപടിയായി കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രത്യാശിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗോരഖ്പൂർ മണ്ഡലത്തിൽ 14 റൗണ്ട് വോട്ടെണ്ണി തീരുമ്പോൾ തന്നെ ബിജപി സ്ഥാനാർത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയെ 15000 വോട്ടിന് പിന്നിലാക്കിയായിരുന്നു എസ്പി സ്ഥാനാർത്ഥിയായി പ്രവീൺ നിഷാദിന്‍റെ മുന്നേറ്റം. ഇപ്പോള്‍ 22954 വോട്ടുകളുടെ ലീഡുമായി പ്രവൂണ്‍ കുമാര്‍ നിഷാദ് മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ഫുൽപൂരിൽ ബിജെപിയുടെ കുശലേന്ദ്ര സിങിനേക്കാൾ 59,613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യുപിയിലെ രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.