മുട്ടത്തറയില്‍ മലിനജല സംസ്‌കരണം പ്രതിസന്ധിയില്‍
തിരുവനന്തപുരം: ജില്ലയിലെ മുട്ടത്തറയിലുള്ള മലിന ജല സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മലിന ജലം സംസ്‌കരിക്കുന്നതിന്റെ അവശിഷ്ടം(സ്ലഡ്ജ്) എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍.
സ്ലഡ്ജ് പ്ലാന്റില്‍ തന്നെ സൂക്ഷിച്ചുവക്കുക എന്നതു് ഭാവിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ട് മറ്റ് പല വഴികളും അധികൃതര്‍ തിരയുന്നുണ്ട്. മറ്റ് സംവിധാനങ്ങള്‍ ആകുന്നതുവരെ സ്ലഡ്ജ് സൂക്ഷിക്കാന്‍ ഒരു ഷെഡ് തയ്യാറാക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അതേസമയം ശുദ്ധീകരണ സംവിധാനം ഉപയോഗിച്ച് സ്ലഡ്ജിലെ ജലാംശം നീക്കുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
നിലവില്‍ ഒരു ദിവസം 2.9 കോടി ലിറ്റര്‍ മലിന ജലമാണ് ഒരു ദിവസം ശുദ്ധീകരിക്കുന്നത്. മഴക്കാലമാകുമ്പോള്‍ ഇത് നാല് കോടിയില്‍ അധികമാകും. സ്ലഡ്ജ് ഉണക്കുന്നതിനുള്ള ഡ്രൈയിങ് ബെഡിഡിലാണ് ഇത് സൂക്ഷിക്കുന്നത്. ആകെ ഉള്ള 18 ഡ്രൈയിങ് ബെഡ്ഡുകളില്‍ രണ്ടെണ്ണമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മഴക്കാലമായാല്‍ ഡ്രൈയിങ് ബെഡ്ഡില്‍ സ്ലഡ്ജ് സൂക്ഷിക്കുന്നത് പ്രായോഗികമാകില്ല. അതുകൊണ്ട് ജലാംശം നീക്കി സ്ലഡ്ജ് വളമാക്കി മാറ്റുന്നതിനെ കുറിച്ച് തന്നെയാണ് അധികൃതര്‍ ഗൗരവമായി ആലോചിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം പരീക്ഷണാര്‍ത്ഥം തുടങ്ങാനാണ് പദ്ധതി. വിജയകരമാവുകയാണെങ്കില്‍ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഇഎം ഗ്രൂപ്പിന് പ്രവര്‍ത്തനങ്ങള്‍ കൈമാറും. തുടര്‍ന്നുള്ള അഞ്ച് വര്‍ഷക്കാലം ഇതിന്റെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും അവരുടെ ചുമതലയായിരുക്കുമെന്ന് അധികൃതര്‍ പറയുന്നു.
സ്ലഡ്ജിന് ദുര്‍ഗന്ധം ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. ഉണക്കിയെടുത്തുകഴിഞ്ഞാല്‍ ഇത് വളമായി ഉപയോഗിക്കാം. നിലവില്‍ ഇതിന് ആവശ്യക്കാരൊന്നും എത്തിയിട്ടില്ലെങ്കിലും അധികൃതര്‍ എഫ്എസിടിയേയും മറ്റും ബന്ധപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ അഴുക്ക് ചാലുകള്‍ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് ട്രീറ്റമെന്റ് പ്ലാന്റ് തുടങ്ങിയത്. ദിവസം 10 കോടി ലിറ്റര്‍ മലിനജലം വരെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഇത്. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യുവല്‍ മിഷന്റെ കീഴിലാണ് പദ്ധതി. കേരള സുസ്ഥിര നഗരവികസന പദ്ധതിക്കും ദല അതോറിറ്റിക്കും ആണ് നടത്തിപ്പ് ചുമതല.