ടുജി കേസില്‍ ഒത്തുകളി നടന്നോ?; അഴിമതിയില്‍ പ്രതികള്‍ രക്ഷപ്പെട്ടതെങ്ങിനെ?
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ടുജി കേസ്. സിഐജി ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടേതും സിബിഐ 30,984 കോടിയുടെയും നഷ്ടം ഖജനാവിനുണ്ടായതായി കണ്ടെത്തിയ കേസില്‍ ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് രാജ്യത്തെ നിയമ വിദഗ്ധരെപോലും ഞെട്ടിക്കുന്നതാണ്.
തലൈവിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചിന്നമ്മയ്ക്ക് വേണ്ടി; 2ജി വിധി ഫലത്തെ ബാധിക്കില്ലെന്ന് ടിടിവി
മലയാളിയായ മാധ്യമപ്രവര്ത്തകന് ഗോപീകൃഷ്ണനാണ് അഴിമതി പുറത്തുകൊണ്ടുവന്നത്. വിധി ഞെട്ടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെയും ആദ്യ പ്രതികരണം. കേസ് നടത്തിപ്പിലുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയതെന്നാണ് സൂചന. പ്രോസിക്യൂഷന് കേസ് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഭരണകക്ഷി കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടുജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ലൈസന്‍സ് റദ്ദ് ചെയ്ത കേസിലാണ് ഒടുവില്‍ പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്.
പ്രമുഖ പാര്‍ട്ടിയുടെ രണ്ട് പ്രധാന നേതാക്കള്‍ കേസിലെ മുഖ്യ പ്രതികളാണെന്നത് ഒത്തുതീര്‍പ്പിലേക്കുള്ള സാധ്യതയാണ് വിരല്‍ ചൂണ്ടുന്നത്. ഡിഎംകെ നേതാക്കളെ രക്ഷിക്കാന്‍ ബിജെപി ഇടപെട്ടിട്ടുണ്ടെങ്കില്‍ ഡിഎംകെ അടുത്തതന്നെ എന്‍ഡിഎയില്‍ അംഗമാകുമോയെന്നും രാഷ്ട്രീയ നേതൃത്വം ഉറ്റു നോക്കുന്നുണ്ട്. എന്നാല്‍ എഐഎഡിഎംകെ എന്‍ഡിഎയുമായി ചേര്‍ന്നതിനാല്‍ അതിനുള്ള സാധ്യത വിരളമാണ്. കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് സിബിഐ കോടതി വിധി നിര്‍ണായകമാകാനാണ് സാധ്യത.