അസമിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി; മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു: തെക്ക് പടിഞ്ഞാറൻ കാലവർഷം രാജ്യത്ത് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . പ്രതീക്ഷച്ചതിനും മുൻപ് രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ കാലവർഷം എത്തി. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 96 ശതമനത്തിനും 104 ശതമാനത്തിനും ഇടയില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം അസമിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. 63,000 ൽ അധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴയ്ക്ക് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതു വരെ 32 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതി നേരിടാൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികൾ വിലയിരുത്തി.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തെ കൂടാതെ കർണാടകയുടെ തീരപ്രദേശങ്ങളിലും മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. ബെംഗളൂരുവിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ബെഗളൂരുവിൽ 29 ഡിഗ്രിയായിരുന്നു കൂടിയ താപനില.അന്തരീക്ഷ ഈർപ്പം 75 ശതമാനവും.
ദില്ലിയിൽ തിങ്കളാഴ്ചയും മഴ തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കനത്ത ചൂടിന് ആശ്വാസമായി ഇവിടെ കാലവർഷം എത്തിയത് .ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 35 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില.
മുംബൈയിൽ മഴയ്ക്ക നേരിയ ശമനമുണ്ടാകുമെങ്കിലും ചൊവ്വാഴ്ചയോടെ വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. ശക്തമായ കാറ്റിനും അടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.