ഹരിവന്‍ഷ് നാരായണ്‍ സിംഗ് ആരാണ്? മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാജ്യസഭാ ഉപാധ്യക്ഷനിലേക്കുള്ള വളര്‍ച്ച
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവന്‍ഷ് നാരായണ്‍ സിംഗ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരനോ രാഷ്ട്രീയ മേഖലയിലോ അത്ര വലിയ അറിയപ്പെടുന്ന പേരല്ല ഹരിവന്‍ഷിന്റേത്. എന്നാല്‍ അദ്ദേഹത്തെ അറിയാത്തവരായി ആരുമില്ല താനും. ആരാണ് ഹരിവന്‍ഷ് നാരായണ്‍ സിംഗ്.
ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ട കാര്യമാണ് ഇത്. ഒരുപാട് വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ എല്ലാമെല്ലാമായ ജയപ്രകാശ് നാരായണന്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായവരാണ്. ഇതിന് പുറമേ അല്ലെങ്കില്‍ ഇതിലും എത്രയോ ഉണ്ട് അദ്ദേഹത്തെ കുറിച്ച് അറിയാന്‍.
ആരാണ് ഹരിവന്‍ഷ് നാരായണ്‍ സിംഗ്
ജെഡിയു സ്ഥാനാര്‍ത്ഥിയായ ഹരിവന്‍ഷ് നാരായണ്‍ സിംഗ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദിനെ പരാജയപ്പെടുത്തിയാണ് രാജ്യസഭാ ഉപാധ്യക്ഷനായത്. 125 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബീഹാറിലെ സിതാബ് ദിയാറയിലാണ് ഹരിവന്‍ഷ് ജനിച്ചത്. ജയപ്രകാശ് നാരായണന്റെയും ജന്‍മസ്ഥലമാണ് ഇത്. ബീഹാറും ഉത്തര്‍പ്രദേശും ഇതില്‍ അവകാശമുന്നയിക്കുന്നുണ്ട്. ജന്‍മസ്ഥലത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ ജെപിയുടെ കടുത്ത അനുയായി ആയിരുന്നു ഹരിവന്‍ഷ്.
ബനാറസിലെ പഠനം....
വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് ഹരിവന്‍ഷ് പഠനം പൂര്‍ത്തിയാക്കിയത്. ജെഡിയുവിന് വേണ്ടി ആദ്യമായിട്ടാണ് അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളാണ് അദ്ദേഹം. 2014ലാമ് രാജ്യസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ ഉപാധ്യക്ഷ പദവിയിലെത്തിയിരിക്കുന്നത്. പിജെ കുര്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
കറകളഞ്ഞ മാധ്യമപ്രവര്‍ത്തകന്‍
കറകളഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ഹരിവന്‍ഷ്. ദീര്‍ഘകാലം ഹിന്ദു പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്. ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഭാത് കബറിന്റെ എഡിറ്ററായിരുന്നു അദ്ദേഹം. 1989ല്‍ ഹരിവന്‍ഷ് പത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ അവസ്ഥയിലായിരുന്നു പ്രഭാത് കബര്‍. എന്നാല്‍ പിന്നീടങ്ങോട്ട് ഹിന്ദി പത്രങ്ങളില്‍ ഏറ്റവും മികച്ച പ്രസിദ്ധീകരണം എന്ന പേര് സമ്പാദിക്കാനും പ്രഭാത് കബറിന് സാധിച്ചു.
കാലിത്തീറ്റ കേസ്
പ്രഭാത് കബറിന് മറ്റൊരു നേട്ടം കൂടി അവകാശപ്പെടാനുണ്ട്. ലാലു പ്രസാദിനെ കുടുക്കിയ കാലിത്തീറ്റ കേസ് പുറത്തെത്തിച്ചത് ഈ പത്രമാണ്. 1992 മുതല്‍ പ്രഭാത് കബര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ബീഹാറിനെയും ജാര്‍ഖണ്ഡിനെയും പിടിച്ചുകുലുക്കുന്നതായിരുന്നു. ഇതിലൂടെ ഏറ്റവും സത്യസന്ധനായ മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ ക്ലീന്‍ ഇമേജ് കൊണ്ടാണ് എന്‍ഡിഎ അദ്ദേഹത്തെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.
ബാങ്കിലും പരിചയം
ബാങ്കിങ് മേഖലയിലും അദ്ദേഹത്തിന് പ്രവര്‍ത്തി പരിചയമുണ്ടായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നാല്‍ മാധ്യമപ്രവര്‍ത്തനത്തോടുള്ള അതിയായ ആഗ്രഹം കൊണ്ട് ബാങ്കിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു ഹരിവന്‍ഷ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവ് എന്ന പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ബീഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം നിതീഷ് കുമാറിന്റെ മുന്നിലേക്ക് വെച്ചത് ഹരിവന്‍ഷിന്റെ ബുദ്ധിയാണ്. ഇതാണ് ബിജെപിയുമായുള്ള വിള്ളലിന് കാരണമായതും.
ജെപിയുടെ സ്വാധീനം
ജയപ്രകാശ് നാരായണന്റെ കൂടെയുള്ള കാലങ്ങളാണ് തന്നെ സ്വാധീനിച്ചതെന്ന് ഹരിവന്‍ഷ് തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിക്കാന്‍ കാരണവും ജെപിയാണ്. അതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിച്ചിരുന്നു. ഹരിവന്‍ഷിനെ രാജ്യസഭാ ഉപാധ്യക്ഷനാക്കിയതിലൂടെ ബിജെപി-ജെഡിയു ബന്ധം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി കണക്കുകൂട്ടിയിരുന്നു.
സിപിഎമ്മിനെ പറഞ്ഞാല്‍ മതി; മുകേഷ്-ഷമ്മി തിലകന് വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്‍ ഇടപെട്ട് ലാല്‍
പഞ്ച് ഡയലോഗില്‍ വിമര്‍ശകരുടെ മുഖത്തടിച്ച് മോഹന്‍ലാല്‍!! തീപ്പൊരി പ്രസംഗത്തിന്റെ വീഡിയോ