ഒടുവില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ ബര്‍ഗ്... ഇനി? ആശങ്കയോടെ ഉപഭോക്താക്കള്‍!!
Recommended Video
ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വാര്‍ത്തയില്‍ മറുപടിയുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തനിക്ക് തെറ്റ് സംഭവിച്ചെന്ന് വ്യക്തമാക്കിയ സുക്കര്‍ബര്‍ഗ് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ചു. അതേസമയം ഇനി ഫേസ്ബുക്കില്‍ നിന്നും വിവരശേഖരണം നടത്തുന്ന ആപ്ലിക്കേഷനുകളെ കൃത്യമായയി പരിശോധിച്ച് സൂക്ഷ്മപരിശോധന നടത്തിയ ശേഷം മാത്രമേ ഇടപെടാന്‍ അനുവദിക്കുകയൂള്ളൂവെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ബ്രിട്ടീഷ് ഡാറ്റാ അനലറ്റിക്കല്‍ സ്ഥാപനമായ കാംബ്രിഡ്ജ് അനലറ്റിക്കയാണ് ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്‍റെ പ്രചാരകര്‍ക്ക് വേണ്ടി ഫേസ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു അനലറ്റിക്ക മുന്‍ റിസര്‍ച്ച് ഡയറക്റ്റര്‍ ക്രിസ്റ്റഫര്‍ വെയ്ലി പറഞ്ഞത്. ഇത്തരത്തിൽ ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താൽപ്പര്യവും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ ശേഷമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയിരുന്നത്. ഇതിനുപുറമേ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾക്ക് കൈമാറിയതായും ആരോപണമുയർന്നിരുന്നു.ഇതിനുമുൻപും അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ആരോപണം ഉയർന്നിരുന്നു.ഇതോടെ ഫേസ്ബുക്കിന്‍റെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സുക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തിയത്.
ഫേസ്ബുക്കിന്‍റ സ്ഥാപകന്‍ എന്ന നിലയില്‍ ആപ്ലിക്കേഷനില്‍ സംഭവിക്കുന്ന എന്ത് വീഴ്ചയും തന്‍റെ ഉത്തരവാദിത്തമാണ്. ഇനി ഇത്തരത്തില്‍ ഒരു വീഴ്ചയും വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. എന്നാല്‍ ഫേസ്ബുക്കിന്‍റെ സുരക്ഷാ വീഴ്ചയില്‍ യുഎസിലും യൂറോപ്പിലും ഫേസ്ബുക്കിനെ നേരെ അന്വേഷണം നടക്കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ ഫേസ്ബുക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.