ഗാസയ്‌ക്കെതിരേ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 17കാരായ രണ്ട് പലസ്തീന്‍ ബാലന്‍മാര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. റഫ പ്രദേശത്തു നിന്നാണ് രണ്ട് പലസ്തീന്‍ ബാലന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അശ്‌റഫ് അല്‍ ഖുദ്‌റ അറിയിച്ചു. ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗാസയിലെ 18 ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത്. സ്‌ഫോടനത്തിന് പിന്നില്‍ ഹമാസാണെന്നാണ് ആരോപിച്ചാണ് ആക്രമണം.
ഇസ്രായേല്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍; കേസെടുക്കണമെന്ന് പോലിസ്
ടണലുകള്‍പ്പെടെ ആറ് പ്രധാന ഹമാസ് കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ബെയ്ത്ത് ഹനൂന്‍, റഫ, ദേര്‍ അല്‍ ബലാഹ്, ഖാന്‍ യൂനിസ് എന്നീ തെക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരേയാണ് ആക്രമണം നടന്നത്. എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി പലസ്തീന്‍ വീടുകള്‍ തകര്‍ന്നതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം, ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ ആക്രമണങ്ങള്‍ കൊണ്ട് സാധിക്കില്ലെന്ന് ഹമാസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. 2014ന് ശേഷം ഗസയ്‌ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണാണിതെന്നും ഹമാസ് കുറ്റപ്പെടുത്തി.
അതിനിടെ വര്‍ഷങ്ങളായി ഇസ്രായേല്‍ തുടരുന്ന ഉപരോധത്താല്‍ ഗാസയിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണെന്ന് യുഎന്‍ വ്യക്തമാക്കി. ഗസയുടെ വ്യോമമേഖലയും ജലസ്രോതസ്സുകളും രണ്ട് പ്രധാന ചെക്ക്‌പോയിന്റുകളും ഇസ്രായേലാണ് നിയന്ത്രിക്കുന്നത്. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയലുണ്ടായ പുതിയ ആക്രമണങ്ങള്‍ ഗാസയിലെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രായേല്‍ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; മേഖലയില്‍ യുദ്ധത്തിന്റെ കാര്‍മേഘം