ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം; പലസ്തീന് ഗ്രാമത്തിനെതിരേ പ്രതികാര നടപടി
റാമല്ല: പലസ്തീന് പ്രതിഷേധകരുമായുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫലസ്തീന് ഗ്രാമത്തിനെതിരേ സൈനികരുടെ പ്രതികാര നടപടി. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന്റെ നൂറാം ദിവസം നടന്ന പ്രതിഷേധത്തിനിടെ ഫലസ്തീന് യുവാവ് ഇസ്രായേല്‍ സൈനികര്‍ക്കു മേല്‍ കാറോടിച്ച് കയറ്റുകയായിരുന്നു.
സർക്കാർ മുണ്ടുമുറുക്കി ഉടുക്കുന്നതിങ്ങനെ.. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന് കോടികൾ!
ഡ്രൈവറെ അറസ്റ്റ് ചെയ്ത ഇസ്രായേല്‍ സൈന്യം കൂട്ടമായി ഗ്രാമത്തിലെത്തി വീടുകളില്‍ റെയ്ഡ് നടത്തുകയും സഹോദരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ്ബാങ്കിലെ ജെനിന് പ്രദേശത്തിനു സമീപത്തെ യാബെദ് പട്ടണത്തിലായിരുന്നു സംഭവം. മെവോ ദൊത്താന് കുടിയേറ്റ കേന്ദ്രത്തിനു സമീപത്താണ് ഈ പ്രദേശം.
സംഭവ ദിവസം ആദ്യം വീട്ടിലെത്തിയ കുടുംബാംഗങ്ങളെ മുഴുവന്‍ ചോദ്യം ചെയ്യുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയെത്തിയ സൈനികര്‍ ഗ്രാമത്തിലെ മുപ്പതിലേറെ വീടുകളില്‍ കൂടി റെയ്ഡ് നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പ്രതികാര നടപടിയെന്ന നിലയില്‍ പ്രദേശത്തെ 100ലേറെ പേരുടെ വര്‍ക്ക് പെര്‍മിറ്റ് സൈന്യം റദ്ദാക്കുകയുമുണ്ടായി. ഗ്രാമത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികള്‍ ഇസ്രായേല്‍ അടച്ചതായും ഗ്രാമവാസികള്‍ പറഞ്ഞു.
അതേസമയം ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം വാഹനാപകടമായിരുന്നുവെന്ന് വാഹനമോടിച്ചിരുന്ന അലാ റതബിന്റെ കുടുംബക്കാര് പറഞ്ഞു. തുടക്കത്തില്‍ ഇസ്രായേലി മാധ്യമങ്ങള്‍ ഈ രീതിയിലായിരുന്നു വാര്‍ത്തകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചും തെല്‍ അവീവില്‍ നിന്ന് യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനയ്ക്കു ശേഷം ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരാറുണ്ട്. എന്നാല്‍ യു.എസ് പ്രഖ്യാപനത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.
കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം വേണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. ഫലസ്തീനികളുടെ ചിരകാല സ്വപ്നത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അമേരിക്കന്‍ പ്രഖ്യാപനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഫലസ്തീനില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇതിനകം 27 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഫലസ്തീന് പ്രതിഷേധകര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ഏറെ പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ഹിബ്രോണ്‍ നഗരത്തിനു സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള ഫലസ്തീന് യുവാവിനെ സൈന്യം വെടിവച്ചു കൊന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.