ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയെന്ന് കമലാ ഹാരിസ്; കൊവിഡ് കാലത്തെ സഹായത്തിന് നന്ദി പറഞ്ഞ് മോദി
ദില്ലി; ഇന്ത്യ 'വളരെ പ്രധാനപ്പെട്ട സുഹൃത്തെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു കമല. കൊവിഡ് കാലത്ത് യുഎസും ഇന്ത്യയും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തെ സഹായിച്ചതിൽ ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും കമല പറഞ്ഞു.
Recommended Video
പകർച്ചവ്യാധിയുടെ തുടക്കത്തിൽ, ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പുകളുടെ സുപ്രധാന ഉറവിടമായിരുന്നു. പിന്നീട് ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയർന്നപ്പോൾ അവർക്ക് എല്ലാ വിധ പിന്തുണയും നൽകാന് സാധിച്ചതിൽ യുഎസ് ഏറെ അഭിമാനിക്കുന്നു, അവർ പറഞ്ഞു. വാക്സിൻ കയറ്റുമതി ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ ഞാൻ സ്വാഗതം ചെയ്യുകയാണെന്നും കമല പറഞ്ഞു. പ്രതിദിനം ഏകദേശം 10 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന ഇന്ത്യയുടെ നടപടി പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.കൊവിഡ് രണ്ടാം തരംഗത്തിനിടെ യുഎസ് നൽകിയ സഹായങ്ങൾക്ക് മോദിയും നന്ദി പറഞ്ഞു.
ഇന്ത്യയ്ക്കും യുഎസിനും സമാനമായ മൂല്യങ്ങളും ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളും ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
യുഎസ്എ വൈസ് പ്രസിഡന്റായി കമല തിരഞ്ഞെടുക്കപ്പെട്ടത് സുപ്രധാനവും ചരിത്രപരവുമായ സംഭവമാണെന്ന് മോദി പറഞ്ഞു. നിങ്ങൾ ലോകമെമ്പാടുമുള്ള അനേകർക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്. പ്രസിഡന്റ് ജോ ബൈഡന്റേയും താങ്കളുടേയും നേതൃത്വത്തിലുള്ള ഭരണം യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിൽ എത്തുന്നതിന് സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. കമലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.
നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തിയത്. ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ കൊവിഡ് പ്രതിസന്ധിയ്ക്കിടെ കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അതേസമയം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള കോര്‍പറേറ്റ് കമ്പനികളുടെ യു.എസിലെ മേധാവികളുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്. ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും.