ഗള്‍ഫ് യുദ്ധത്തില്‍ 1400 ഇന്ത്യക്കാരെ സാഹസികമായി രക്ഷപ്പെടുത്തി: അംബാസഡര്‍ എ രമേശ് വിടവാങ്ങി
കോഴിക്കോട്: ഗള്‍ഫ് യുദ്ധകാലത്ത് ബാഗ്ദാദില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയ തന്ത്രശാലിയായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട്ട് അന്തരിച്ച മുന്‍ അംബാസഡര്‍ എ. രമേശ്. പെറു, കിര്‍ഗിസ്ഥാന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു കാരപ്പറമ്പ് ഒതയമംഗലം റോഡില്‍ രേവതിയില്‍ താമസിക്കുന്ന അദ്ദേഹം. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ബാഗ്ദാദ് ഇന്ത്യന്‍ എംബസിയില്‍ നയന്ത്രസ്ഥാനി ആയിരുന്നു (ഷാഷെ ഡ്‌ഫെയര്‍) ആയിരുന്നു.
ഇറാഖില്‍ ഇന്ത്യന്‍ കോണ്‍സലായിരുന്ന രമേശിന് അപ്രതീക്ഷിതമായാണ് അംബാസഡര്‍ ചുമതല വഹിക്കേണ്ടി വന്നത്. അംബാസഡര്‍ കമല്‍ ബക്ഷി നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഈ സമയം ഇന്ത്യയിലായിരുന്നു. ഇതേസമയത്തായിരുന്നു യുദ്ധ ം പൊട്ടിപ്പുറപ്പെട്ടത്. അതോടെ എംബസിയുടെ ചുമതല രമേശിനായി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ രമേശിന് കൂട്ടിനുണ്ടായിരുന്നത് ആറ് ഉദ്യോഗസ്ഥരും ഭാര്യയും മാത്രം.

1500ഓളം ഇന്ത്യക്കാര്‍ ഈ സമയം ബാഗ്ദാദില്‍ ഉണ്ടായിരുന്നു. മലയാളികള്‍ ഉള്‍പ്പെടുന്ന 150ഓളം നഴ്‌സുമാരും ഉണ്ടായിരുന്നു കൂട്ടത്തില്‍. എംബസിക്കു മുകളില്‍ മിസൈലുകള്‍ ചീറിപ്പാഞ്ഞു, ബോംബുകള്‍ സമീപങ്ങളില്‍ വീണു പൊട്ടി, കെട്ടിടങ്ങള്‍ കത്തിച്ചാമ്പലായി. പക്ഷെ, രമേശ് ദൗത്യത്തില്‍നിന്ന് പിന്‍മാറിയില്ല. പല എംബസികളും പൂട്ടി വിദേശികള്‍ പോയപ്പോഴും രമേശ് ഉറച്ചുനിന്നു. ചില ട്രിപ്പുകള്‍ ഇറാന്‍വരെ എത്തി മടങ്ങിപ്പോന്നു. പക്ഷെ അദ്ദേഹം ശ്രമം തുടര്‍ന്നു. 1500 ഇന്ത്യക്കാരില്‍ 1400 പേരെയും കയറ്റുന്നതുവരെ ആ ക്ഷമയും ആത്മാര്‍ഥതയും തുടര്‍ന്നു. അവശേഷിച്ച 100ഓളം പേര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറല്ലാതിരുന്ന ഹോട്ടല്‍ ജീവനക്കാരായിരുന്നു. യുദ്ധം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ ബഗ്ദാദില്‍നിന്നും എംബസി താല്‍ക്കാലികമായി ഇറാനിലെ തെഹ്‌റാനിലേക്ക് മാറ്റി. അപ്പോള്‍ മാത്രമാണ് രമേശും യുദ്ധഭൂമി വിട്ടുപോയത്.












Click it and Unblock the Notifications