അമേരിക്കന്‍ സംഘത്തിനു നേരെ വെസ്റ്റ് ബാങ്കില്‍ ചീമുട്ടയേറ്; പലസ്തീന് പോലിസ് രക്ഷപ്പെടുത്തി
റാമല്ല: വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ രാഷ്ട്രീയ പ്രതിനിധി സംഘത്തിനു നേരെ പലസ്തീന് പ്രതിഷേധകരുടെ ചീമുട്ടയേറ്. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതുള്‍പ്പെടെ ഫലസ്തീനെതിരേ അമേരിക്ക തുടരുന്ന നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അമേരിക്കന്‍ പ്രതിനിധി സംഘം എത്തിയ റാമല്ലയിലെ റിസേര്‍ച്ച് ആന്റ് പോളിംഗ് സെന്ററിലേക്ക് വന്‍ സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു.
ജെറൂസലേമിലേക്കുള്ള എംബസി മാറ്റം മെയ് മാസത്തോടെയെന്ന് യുഎസ്
പ്രതിഷേധകരെ പിടിച്ചുമാറ്റിയ ഫലസ്തീന് പോലിസ് പ്രതിനിധി സംഘത്തെ പോലിസ് വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് ചീമുട്ടയും പച്ചക്കറി സാധനങ്ങളും പ്രതിഷേധകര്‍ വലിച്ചെറിഞ്ഞത്. ന്യുയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗങ്ങളും അമേരിക്കന്‍ പൗരസംഘടനാ പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതായിരുന്നു സംഘം.
അമേരിക്കയ്ക്കെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയുമായിരുന്നു സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പ്രതിഷേധവുമായെത്തിയത്. അമേരിക്ക സര്‍പ്പത്തിന്റെ തലയാണ്, അമേരിക്കക്കാര്‍ക്ക് ഫലസ്തീനില്‍ സ്വാഗതമില്ല, ജെറൂസലേം ഫലസ്തീന് തലസ്ഥാനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. ഫലസ്തീന് പതാകകളുമായെത്തിയ പ്രതിഷേധക്കാരുടെ കൈകളിലെ പ്ലക്കാര്‍ഡുകളില്‍, അമേരിക്ക പ്രശ്നത്തിന്റെ ഭാഗമാണ്, പരിഹാരത്തിന്റേതല്ല, അമേരിക്കയും ഇസ്രായേലും വംശവെറിയിലെ പങ്കാളികള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ തലസ്ഥാനമായി ജെറൂലേമിനെ അംഗീകരിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ തുടര്‍ന്ന് പലസ്തീനില്‍ യുഎസ്സിനെതിരായ പ്രതിഷേധം അതിശക്തമാണ്. അതിനു ശേഷം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടക്കമുള്ള അമേരിക്കന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ കൂട്ടാക്കിയിരുന്നില്ല.
ജെറൂസലേം പ്രഖ്യാപനത്തിനു പിന്നാലെ ഫലസ്തീന് പ്രശ്നത്തില്‍ അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങളുമായി തങ്ങള്‍ സഹകരിക്കില്ലെന്നും അമേരിക്കയ്ക്ക് നിഷ്പക്ഷ മധ്യസ്ഥനായി തുടരാനുള്ള അര്‍ഹതയില്ലെന്നും ഫലസ്തീന് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികളുമായി ബത്ലെഹേമില്‍ നടത്തിയ ചര്‍ച്ചയും പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്തുകയുണ്ടായി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം...യാത്രക്കാര്‍ ജാഗ്രതെ!!
തട്ടിപ്പുകാർക്കെതിരെ കർശന നടപടി: പിഎന്‍ബി തട്ടിപ്പിൽ മൗനം വെടിഞ്ഞ് മോദി