കാണ്ഡഹാറും ലഷ്ഖര്‍ ഗായും പിടിച്ചെന്ന് താലിബാന്‍, ഇനി കാബൂള്‍, 90 ദിവസത്തിനുള്ളില്‍.... മുന്നറിയിപ്പ്
കാബൂള്‍: അഫ്്ഗാനിസ്ഥാനില്‍ താലിബാന്റെ മുന്നേറ്റം. രാജ്യത്തെ രണ്ടാമത്തെ വമ്പന്‍ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ടു. അഫ്ഗാന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണിത്. ഗവര്‍ണറുടെ ഓഫീസും സമീപത്തെ കെട്ടിടങ്ങളും താലിബാന്‍ അധീനതയിലായെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം ഇതുവരെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിട്ടില്ല. കാണ്ഡഹാര്‍ പൂര്‍ണമായും പിടിച്ചെടുത്തിരിക്കുകയാണ്. മുജാഹിദീന്‍ രക്ഷസാക്ഷി സ്‌ക്വയറില്‍ എത്തിയതായി താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു. നഗരത്തിന്റെ അധികാരം താലിബാന്റെ കൈവശമാണെന്ന് ഇവിടെ നിന്നുള്ളവരും പറയുന്നു.

താലിബാന്റെ ശക്തമായ കോട്ടയായിരുന്നു കാണ്ഡഹാര്‍. എന്നാല്‍ സര്‍ക്കാര്‍ പിടിമുറുക്കിയതോടെ ഇവിടെയുള്ള ആധിപത്യം താലിബാന് നഷ്ടമാവുകയായിരുന്നു. മറ്റൊരു നഗരമായ ലഷ്‌കര്‍ ഗായും താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഹെറാത്ത് നഗരവും താലിബാന്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കാബൂളില്‍ നിന്ന് 130 കിലോ മീറ്റര്‍ അകലെയുള്ള നഗരമാണിത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ പതിനൊന്ന് എണ്ണമാണ് ഇതുവരെ താലിബാന്‍ പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം കാണ്ഡഹാറില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നാല്‍ അത് പന്ത്രണ്ടാമത്തെയാവും. ഹെറാത്ത് നഗരം പിടിച്ചെടുത്തത് തന്നെ സര്‍ക്കാരിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

വിദേശ ട്രൂപ്പുകള്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുന്നതോടെ തുടങ്ങിയ ആക്രമണം വലിയ തകര്‍ച്ചയിലേക്കാണ് അഫ്ഗാനിസ്ഥാനെ നയിക്കുന്നത്. അതേസമയം താലിബാനൊപ്പം അധികാരം പങ്കിടാമെന്ന ഫോര്‍മുല അഫ്ഗാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടത്തില്‍ നിരവധി പേര്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ രാത്രി വലിയ ഏറ്റുമുട്ടലാണ് കാണ്ഡഹാര്‍ നഗരത്തില്‍ നടന്നത്. ഇതിന് ശേഷമാണ് താലിബാന്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കാണ്ഡഹാര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യത്തിന്റെ കൈവശം തന്നെയാണ്.

കാണ്ഡഹാര്‍ വിമാനത്താവളം 20 വര്‍ഷത്തോളം യുഎസ് സൈന്യത്തിന്റെ ബേസായിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ താലിബാന്റെ ആക്രമണങ്ങളെ അപലപിക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തരം ആക്രമണങ്ങള്‍ നടത്തിയാല്‍ താലിബാനെതിരെ ഉപരോധം കൊണ്ടുവരുമെന്ന് ഭീഷണിയും ഉയര്‍ത്തും. അഫ്ഗാനിസ്ഥാനിലെ സമാധാനത്തെയും വളര്‍ച്ചയെയും അത് ബാധിക്കുമെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു. അതേസമയം സൈനിക ആധിപത്യത്തിലൂടെയോ അക്രമത്തിലൂടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കില്ലെന്നും ഈ ബില്ലില്‍ പറയുന്നുണ്ട്.

അതേസമയം ലഷ്‌കര്‍ ഗാ നഗരം പിടിച്ചെടുത്തത് വലിയ വെല്ലുവിളിയായിട്ടാണ് സൈന്യം കാണുന്നത്. വൈകാതെ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ തകര്‍ന്നേക്കുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഹെരാത്ത് വിമാനത്താവളത്തിന്റെ അടക്കം നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഉത്തര-ദക്ഷിണ-പശ്ചിമ മേഖലയില്‍ വലിയ മുന്നേറ്റമാണ് താലിബാന്‍ നടത്തുന്നത്. തലസ്ഥാന നഗരിയായ കാബൂള്‍ അടക്കമുള്ള പല നഗരങ്ങളും പിടിച്ചെടുക്കല്‍ ഭീഷണിയിലാണ്. നേരത്തെ ചരിത്ര നഗരമായ ഗസ്‌നിയും താലിബാന്‍ പിടിച്ചിരുന്നു. ഉത്തര-പശ്ചിമ മേഖലയിലെ ഖാല-ഇ-നോ പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെടുന്നുണ്ട്.

ഉത്തര മേഖലയിലെ മസര്‍ ഇ ഷരീഫ്, ജലാലാബാദ് നഗരങ്ങള്‍ ഇ്‌പ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണ് ഇത്. അതേസമയം കാബൂളിലേക്കുള്ള കുതിപ്പ് 30 ദിവസത്തിനുള്ളില്‍ തന്നെ താലിബാന്‍ നടത്തുമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 90 ദിവസത്തിനുള്ളില്‍ നഗരത്തിന്റെ നിയന്ത്രണം താലിബാന്‍ പിടിക്കുമെന്നാണ് മുന്നറിയിപ്പ്. കാബൂളില്‍ നിന്ന് യുഎസ്സിന്റെയും ബ്രിട്ടന്റെയും എംബസി സ്റ്റാഫുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇവര്‍ നാട്ടിലേക്ക് മടങ്ങിയേക്കും. കാബൂളില്‍ നിന്ന് എംബസി സ്റ്റാഫുകളെ മടക്കി കൊണ്ടുവരാന്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

3000 യുഎസ് ട്രൂപ്പുകള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാനായി എത്തും. താലിബാനെതിരെ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കി. 600 ട്രൂപ്പുകളെയാണ് ബ്രിട്ടന്‍ അയക്കുന്നത്. അതേസമയം ഹെരാതും ഗസ്‌നിയും നഷ്ടപ്പെട്ടതാണ് പുതിയ ഫോര്‍മുല താലിബാന് മുന്നില്‍ വെക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. താലിബാനെതിരായ. പോരാട്ടത്തില്‍ വ്യോമസേനയ്ക്ക് സമ്മര്‍ദമേറുകയാണ്. സുരക്ഷാ സൈന്യം ചിതറി കിടക്കുകയാണ്. പലയിടത്തും ഒന്നിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. താലിബാന്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications