മട്ടന്നൂരിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ചുവപ്പുനാടയിൽ കുരുങ്ങി: വെല്ലുവിളി ബസ് സ്ഥലപരിമിതി
മട്ടന്നൂര്‍: വമ്പൻ വാഗ്ദ്ധാനങ്ങളുണ്ടെങ്കിലും ഇല്ലായ്മകളാൽ വീർപ്പുമുട്ടുകയാണ് വിമാനത്താവള നഗരമായ മട്ടന്നൂർ. വൻ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കൺവൻഷൻ സെന്റർ, കിൻഫ്ര പാർക്ക് തുടങ്ങി കിഫ് ബി ഫണ്ടിലുൾപ്പെടുത്തി വൻ വാഗ്ദ്ധാനങ്ങൾ ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ചുണ്ടെങ്കിലും നഗരവികസനം ഇപ്പോഴും ചുവപ്പുനാടയിൽ തന്നെയാണ്. മട്ടന്നൂർ നഗരത്തിൽ ഗതാഗതക്കുരുക്കാണ് ഏറ്റവും വലിയ പ്രശ്നം. ഇതിനോടൊപ്പം അനധികൃത പാർക്കിങ്ങും ചേരുമ്പോൾ ശ്വാസം മുട്ടുകയാണ് മട്ടന്നൂരിന്.' ഇട്ടാ വെട്ടത്തിന്റെ വിസ്തൃതി മാത്രമേ മട്ടന്നൂർ ബസ് സ്റ്റാൻഡിനുള്ളു.
സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ബസ് സ്റ്റാന്‍ഡിന് പകരം പുതിയൊരു ബസ് സ്റ്റാന്‍ഡിനായുള്ള മട്ടന്നൂരിന്റെ കാത്തിരിപ്പ് ഇപ്പോഴും നീളുകയാണ്. ബസ് സ്റ്റാന്‍ഡിനായി സ്ഥലം കണ്ടെത്താന്‍ ഏറെക്കാലമായി ശ്രമം തുടരുന്ന നഗരസഭ തലശ്ശേരി റോഡിലെ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള നീക്കത്തിലാണ്. ഇതിനുവേണ്ടി നേരത്തെകൗണ്‍സില്‍ യോഗം പ്രമേയം പാസാക്കിയിരുന്നു. വ്യവസായമന്ത്രി ഇ പി ജയരാജന്‍ ഉള്‍പ്പടെയുള്ളവരെ ഇടപെടുത്തി പുതിയ ബസ് സ്റ്റാന്‍ഡിന് സ്ഥലം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

ഏതാണ്ട് പത്ത് ബസ്സുകള്‍ക്ക് മാത്രം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബസ് സ്റ്റാന്‍ഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ഗതാഗത ക്രമീകരണങ്ങള്‍ ഒട്ടേറെ നടപ്പാക്കിയിട്ടും വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സ്റ്റാന്‍ഡിന്റെ വശങ്ങളില്‍ തന്നെയാണ് ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. ബൈക്കുകളുടെ അനധികൃത പാര്‍ക്കിങ്ങും വെല്ലുവിളി ഉയര്‍ത്തുന്നു. ഇതോടൊപ്പം കടകളിലേക്ക് ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ബസ് സ്റ്റാന്‍ഡിലെ പഴയ വ്യാപാര സമുച്ചയം പൊളിച്ചു നീക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അടിഭാഗം നിരപ്പാക്കാത്തതിനാല്‍ ഈ സ്ഥലം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതു പരിപാടികള്‍ നടത്താനാണ് ഈ സ്ഥലം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. ഇവിടെ ഉടന്‍ ടാര്‍ ചെയ്ത് ബസ് സ്റ്റാന്റിന്റെ ഭാഗമാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
കൊക്കയിലില്‍ ബസ് സ്റ്റാന്‍ഡിനായി സ്ഥലമേറ്റെടുക്കാന്‍ നഗരസഭ നടപടി തുടങ്ങിയെങ്കിലും നടപ്പായില്ല. വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെയുള്ള വാഹനപ്പെരുപ്പം കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. നിലവിലെ ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം അടുത്ത് തന്നെ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. മട്ടന്നൂർ വിമാനത്താവളം സജീവമായതോടെ മലയോര മേഖലയിലെ ഏറ്റവും സജീവമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായി മട്ടന്നൂർ മാറിയിരിക്കുകയാണ്.
ഇരിട്ടി പേരാവൂരു കൊട്ടിയൂർ, കുത്തുപറമ്പ്, ചാലോട്, ഇരിക്കൂർ, ചക്കരക്കൽ തുടങ്ങിയ ചെറുനഗരങ്ങൾ ഏറ്റവും ബന്ധപ്പെടുന്നത് മട്ടന്നൂരിനെയാണ്. മാത്രമല്ല കുടക് ജില്ലയിൽ നിന്നുള്ള വ്യാപാരവും സജീവമാണ്. തലശേരി - വളവുപാറ റോഡിന്റെ പ്രവൃത്തി പൂർണമായാൽ മട്ടന്നൂർ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ കുത്തൊഴുക്ക് നിൽക്കുമെങ്കിലും ഇപ്പോൾ സാഹചര്യങ്ങൾ ഏറെ ദുഷ്കരമാണ്. തലശേരി, ഇരിട്ടി ഭാഗത്തു നിന്നും വിമാനതാവളത്തിലേക്ക് വരുന്ന യാത്രക്കാർ മണിക്കൂറുകളെടുത്താണ് മട്ടന്നൂർ നഗരം പിന്നിടുന്നത് ഈ കാരണത്താൽ പലരുടെയും യാത്ര മുടങ്ങിയതായും പരാതിയുണ്ട്.












Click it and Unblock the Notifications