തലശേരി - മാഹി ദേശീയപാതാ ബൈപ്പാസ് : മണ്ണിടൽ പ്രവൃത്തി പുനരാരംഭിച്ചു
തലശേരി: മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള തലശ്ശേരി-മാഹി ദേശീയപാത ബൈപ്പാസ് പദ്ധതിയില്‍ പാതയില്‍ മണ്ണിട്ട് നികത്തുന്നത് വീണ്ടും തുടങ്ങി. കനത്ത മഴ കാരണം കഴിഞ്ഞ ജൂണ്‍ അവസാനത്തിലാണ് മണ്ണിടല്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. മണ്ണിടിച്ചലും ബൈപ്പാസ് പാതയില്‍ നിന്ന് സമീപത്തെ റോഡുകളില്‍ ചെളി ഒലിച്ചിറങ്ങിയതും ഒട്ടേറെ പരാതികള്‍ക്കിടയാക്കിയിരുന്നു. പാതയ്ക്കാവശ്യമായ മണ്ണുമായെത്തുന്ന ടോറസ് ലോറികള്‍ അമര്‍ന്നുപോകാന്‍ തുടങ്ങിയതോടെ മണ്ണിടല്‍ നിര്‍ത്തി.
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് ആദ്യ ദമാം സർവീസിൽ നിന്ന്
നവംബര്‍ അവസാനം വരെ മഴ ഇടവിട്ട് പെയ്തതിനാല്‍ ഡിസംബര്‍ ആദ്യവാരത്തിലാണ് പ്രവൃത്തി പുനരാരംഭിച്ചത്. കുത്തുപറമ്പ് വലിയവെളിച്ചം, ചെറുവാഞ്ചേരി ഭാഗങ്ങളില്‍ നിന്നാണ് മണ്ണ് ലോറികളില്‍ കൊണ്ടുവരുന്നത്. പദ്ധതിയില്‍ 13 മേല്‍പ്പാലങ്ങള്‍, ധര്‍മടം, കുയ്യാലി, അഞ്ചരക്കണ്ടി, ധര്‍മടം, മയ്യഴി പുഴകള്‍ക്ക് കുറുകെ പുതിയ പാലങ്ങള്‍, ഒമ്പത് അടിപ്പാതകള്‍, ഇരുവശത്തും സര്‍വീസ് റോഡുകള്‍, 100-ല്‍പ്പരം കലുങ്കുകള്‍ എന്നിവയുടെയും പണി പുരോഗമിച്ചുവരികയാണ്.
പെരുമ്പാവൂരിലെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചറല്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. പണി വേഗം പൂര്‍ത്തിയാക്കാന്‍ ഉപകരാറുകളും നല്കി. 30 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കി 2020 അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നതാണ് വ്യവസ്ഥ. തലശ്ശേരി-മാഹി പട്ടണത്തില്‍ പ്രവേശിക്കാതെ കടന്നുപോകുന്ന പുതിയ പാതയിലുടെ 20 മിനുട്ട് കൊണ്ട് ഗതാഗതക്കുരുക്കില്‍പ്പെടാതെ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട്ട് നിന്ന് അഴിയൂരിലേക്കും തിരിച്ചും എത്താം. ഇപ്പോള്‍ എടുക്കുന്ന സമയം ഒരുമണിക്കൂറും 10 മിനുട്ടുമാണ്. 1181 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പു ചെലവായി വകയിരുത്തിയിട്ടുള്ളത് '