പിണറായി ഇച്ഛിച്ചതും ബഹ്റ ആശിച്ചതും മേധാവിത്തൊപ്പി!! ലോക്നാഥ് ബെഹ്റ പുതിയ ഡിജിപി!!
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് സെക്യൂരിറ്റി കമ്മിറ്റി ബെഹ്റയുടെ പേര് നിര്‍ദേശിച്ചതായാണ് സൂചന. ഈ ശുപാർശ ഇന്നു ചേരുന്ന മന്ത്രി സഭ യോഗം പരിഗണിക്കും.
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടകർ ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവി. സർക്കാരുമായുള്ള നിയമപോരാട്ടത്തിനൊടുവിൽ അന്തിമ വിജയം നേടി സെൻകുമാർ തിരിച്ചെത്തിയതിനെ തുടർന്ന് ബെഹ്റയെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കി വിജിലൻസ് ഡയറക്ടർ സ്ഥാനം നൽകിയിരുന്നു. സെൻകുമാറിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ബെഹ്റ വീണ്ടും ഡിജിപിയാക്കിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് സെക്യൂരിറ്റി കമ്മിറ്റി ബെഹ്റയുടെ പേര് നിര്‍ദേശിച്ചിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് മന്ത്രി സഭ യോഗം ഇക്കാര്യം തീരുമാനിച്ചത്. സെൻകുമാറിന് അനുകൂലമായി സുപ്രീംകോടതി വിധി ഉണ്ടായതോടെ ബെഹ്റയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
പിണറായി സർക്കാർ അധികാരമേറ്റതിനു തൊട്ടു പിന്നാലെ തന്നെ സെൻകുമാറിനെ നീക്കി ബെഹ്റയെ പോലീസ് മേധാവിയാക്കിയിരുന്നു. ഇതിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലാണ് 11 മാസങ്ങൾക്ക് ശേഷംസെൻകുമാറിന് അനുകൂലമായ വിധി ഉണ്ടായത്.
ബെഹ്റ ഡിജിപി
ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ബെഹ്റയെ ഡിജിപിയാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് സെക്യൂരിറ്റി കമ്മിറ്റി ബെഹ്റയുടെ പേരാണ് നിർദേശിച്ചത്. ഇത് പരിഗണിച്ചായിരിക്കും തീരുമാനം. ചീഫ് സെക്രട്ടറി നളിനി നെറ്റോ, നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് ശുപാർശ തയ്യാറാക്കിയിരിക്കുന്നത്.
പരിഗണനയിൽ ഇവർ
ബെഹ്റയ്ക്ക് പുറമെ ഡിജിപിമാരായ ജേക്കബ് തോമസ്, അരുൺ കുമാർ സിൻഹ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. സെൻകുമാർ കഴിഞ്ഞാൽ മുതിർന്ന ആൾ 1984 ബാച്ചിലെ സിൻഹയാണ്. റിസേർച്ച് ആൻഡ് അനാലിസിസ് വിംഗിൽ അമേരിക്കയിലായിരുന്ന സിൻഹ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയെത്തിയെത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ അറ്റാച്ച് ചെയ്തിരിക്കുകയാണ്.
മടങ്ങിവരാൻ സന്നദ്ധത
സിൻഹയ്ക്ക് 2018 ഒക്ടോബർ വരെ കാലാവധിയുണ്ട്. എന്നാൽ ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എന്നാൽ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും മടങ്ങി വരാൻ സന്നദ്ധത ഉണ്ടെന്നും കാട്ടി സിൻഹ കത്ത് നൽകിയിരുന്നതായാണ് സൂചന.
ജേക്കബ് തോമസിനെ പരിഗണിക്കാതെ
സിൻഹയെ മാറ്റി നിർത്തിയാൽ അടുത്ത സീനിയോറിറ്റി ജേക്കബ് തോമസിനാണ്. എന്നാൽ ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബെഹ്റയുടെ പേര് നിർദേശിച്ചിരിക്കുന്നത്. ജേക്കബ് തോമസിന് 2020 വരെ കാലാവധി ഉണ്ട്. എന്നാൽ രാഷ്ട്രീയ തീരുമാനം ജേക്കബ് തോമസിന് എതിരായിരിക്കുമെന്നാണ് സൂചന.
തീരുമാനമാകും
അതേസമയം ബെഹ്റ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തിയതോടെ സ്ഥാനം നഷ്ടപ്പെട്ട് അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസിന്റെ കാര്യത്തിൽ ഇതോടെ തീരുമാനമാകുമെന്നാണ് സൂചനകൾ. ബെഹ്റ പോലീസ് മേധാവിയാകുന്നതോടെ ജേക്കബ് തോമസ് വിജിലൻസ് തലപ്പത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമ പ്രശ്നം
പോലീസ് മേധാവിയുടേത് സെലക്ഷൻ തസ്തികയാണെന്നതിനാൽ സീനിയോറിട്ടി മറികടന്ന് മൂന്നാം സ്ഥാനത്തുള്ള ബെഹ്റയിക്ക് നിയമനം നൽകിയിരിക്കുന്നത് വലിയൊരു നിയമ പ്രശ്നത്തിന് വഴിവയ്ക്കുമെന്നാണ് സൂചനകൾ. ജേക്കബ് തോമസിനെ മറികടന്ന് ബെഹ്റയെ മേധാവിയാക്കിയത് എങ്ങനെയെന്ന് മറുപടി നൽകേണ്ടതായി വരും.
അഴിച്ചു പണി
ബെഹ്റ എത്തുന്നതോടെ പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്ക് സാധ്യത ഉണ്ടെന്നാണ് സൂചനകൾ. അതേസമയം തന്നെക്കാൾ ശമ്പളം കൂടുതലള്ള പദവിയിലേക്ക് ആരെയെങ്കിലും നിയമിച്ചാൽ കോടതിയെ സമീപക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഇത് സര്‍ക്കാരിന് തലവേദനയായേക്കും.