മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ച് ബിജെപി പ്രവർത്തകർ, റിപ്പോർട്ടിംഗ് നിർത്തി വെച്ചു
Recommended Video
തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ച് വിട്ട് ബിജെപി പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകരുടെ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതും ദൃശ്യങ്ങള്‍ എടുക്കുന്നതിലും അമര്‍ഷം പൂണ്ടാണ് അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയുടെ വാര്‍ത്താ സമ്മേളനം അടക്കമുളള പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ നിര്‍ത്തി വെച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ തീരുമാന പ്രകാരമാണ് ബിജെപി പരിപാടികള്‍ ബഹിഷ്‌കരിച്ചിരിക്കുന്നത്. കോഴിക്കോട് അടക്കമുളള ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിളിച്ച് ചേര്‍ക്കുന്ന പത്രസമ്മേളനം ഉള്‍പ്പെടെ ബഹിഷ്‌കരിക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനമെടുത്തിരിക്കുന്നത്. കോഴിക്കോട് കെ സുരേന്ദ്രന്റെ പത്ര സമ്മേളനം മാധ്യമങ്ങൾ കൂട്ടായി ബഹിഷ്കരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് വാർത്താ സമ്മേളനത്തിനായി കോട്ടയം പ്രസ് ക്ലബ് വിട്ടു നൽകിയില്ല.
ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍, കൈരളി പീപ്പിള്‍ അടക്കമുളള ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇന്നലെയും ഇന്നും മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് ബിജെപിക്കാര്‍ ആക്രമിക്കുകയാണ്. അണികളാണ് ആക്രമണം നടത്തുന്നത് എന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തുടര്‍ന്നാണ് വാര്‍ത്തകള്‍ ബഹിഷ്‌കരിക്കാനുളള തീരുമാനം.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ ആക്രമിക്കുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ത്രീകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. മാധ്യമങ്ങളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. ഇത് തന്നെയാണ് ശബരിമലയിലെ യുവതീ പ്രവേശനത്തിന് ശേഷവും തുടരുന്നത്.