ലൗ ജിഹാദ് മതമൗലികവാദികളുടെ പ്രചാരണം, ജോസിനെ തള്ളി കാനം, പറഞ്ഞത് എല്‍ഡിഎഫിന്റെ കാര്യമല്ല
തിരുവനന്തപുരം: ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണിയെ തള്ളി സിപിഐ. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദ്. ഇത് ജോസ് കെ മാണി ഏറ്റുപിടിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം കാര്യമാണ്. ജോസ് പറഞ്ഞത് കേരള കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണ്. അത് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പറഞ്ഞു. നേരത്തെ സമൂഹത്തില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രചാരണം നടക്കുന്നുണ്ടെന്നും, സംശയം ദുരീകരിക്കപ്പെടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു.
എല്‍ഡിഎഫിന്റെ ഘടകകക്ഷിയില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉയരുന്നത് ഇത് ആദ്യമായിട്ടായിരുന്നു. ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും ജോസ് ആവശ്യപ്പെട്ടു. അതേസമയം വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്ന് കാത്തലിക് ഫോറം അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ലൗ ജിഹാദ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തി കാണിക്കുകയാണ് ജോസ് ചെയ്തിരിക്കുന്നത്. ഇതിന് കത്തോലിക്കാ സഭയുടെ പിന്തുണയും ഉണ്ട്.
കാലങ്ങളായി ഇടതുപക്ഷത്തോട് മുഖം തിരിച്ച് നില്‍ക്കുന്ന കത്തോലിക്കാ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ലൗ ജിഹാദും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാണിക്കാന്‍ സിപിഎം-ജോസ് കെ മാണി-കത്തോലിക്കാ സഭ സഖ്യം ലക്ഷ്യമിട്ടിരുന്നു. ലൗ ജിഹാദ് വിഷയം നേരത്തെ പല ബിഷപ്പുമാരും പരസ്യമായി അംഗീകരിച്ചതാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണെന്നും, ക്രൈസ്തവര്‍ക്ക് അവിടെ നിന്ന് യാതൊരു ഗുണവും കിട്ടുന്നില്ലെന്നുള്ള പ്രചാരണവും സഭയുടെ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. മാണി ഗ്രൂപ്പിന്റെ വരവോടെ മുസ്ലീം ഇതര വികാരം ശക്തിപ്പെടുത്താനാണ് എല്‍ഡിഎഫില്‍ ശ്രമം നടന്നത്.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
2016 നിയമസഭാ സീറ്റില്‍ 27 മണ്ഡലത്തില്‍ ഫലം അനുകൂലമാക്കാന്‍ കാരണം ബിജെപിക്ക് ഇവിടെ കൂടുതല്‍ വോട്ട് നേടാനായത് കൊണ്ടാണ്. ഈ വോട്ടുകള്‍ കോണ്‍ഗ്രസ് ലഭിച്ചു കൊണ്ടിരുന്നതാണ്. ഇക്കുറി കത്തോലിക്കാ സഭയുടെ പിന്തുണയുണ്ടെങ്കില്‍ യുഡിഎഫ് വോട്ടില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ലൗ ജിഹാദ് ഭയപ്പെടുത്തല്‍ ബഹുസ്വര കേരളത്തില്‍ വിജയിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വര്‍ഗീയത, ലൗ ജിഹാദുമായി ബന്ധിപ്പിച്ച് ഭയമുണ്ടാക്കല്‍, വിദ്വേഷം എന്നിവയില്‍ കവിഞ്ഞൊന്നും ബിജെപിക്ക് പറയാനില്ലെന്നും തരൂര്‍ പറഞ്ഞു.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
Recommended Video