കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാഴ്ചകളുമായി ഡബിൾ ഡക്കർ യാത്ര തുടങ്ങി
തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്രത്തിന്‍റെ സന്ദേശവുമായി ഒരു ഡബിൾ ഡക്കർ ബസ് യാത്ര. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിക്കുന്ന ആർട്ട് ഡി ടൂർ യാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
സഹിഷ്ണുതയുടെ സന്ദേശം പകരുന്ന വാക്കുകളും അറിവ് നൽകുന്ന പുസ്തകങ്ങളുമായാണ് ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങിയിരിക്കുന്നത്. യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യൂത്ത് കോൺകോർഡിന്‍റെ ഭാഗമായാണ് ആർട്ട് ഡി ടൂർ യാത്ര.
തിരുവനന്തപുരത്തിന്റെ സ്വന്തമായ ഡബിൾ ഡക്കർ ബസ് പൂർണമായും എയർ കണ്ടിഷൻ ചെയ്താണ് കലാപ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ പ്രസക്തി വിളിച്ചോടുന്ന ഇൻസ്റ്റലേഷനുകളും മൾട്ടിമീഡിയ പ്രദർശനവുമാണ് ബസിനുള്ളിലുള്ളത്. ബസിന്റെ ഒന്നാം നിലയിൽ 200 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു. ചാൾസ് ഡാർവിന്റെ 'ഒറിജിൻ ഓഫ് സ്പീഷീസ്", മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷൻ പരീക്ഷണങ്ങൾ", ജവഹർലാൽ നെഹ്റുവിന്റെ 'ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി", ചെഗുവേരയുടെ 'ബൊളീവിയൻ ഡയറീസ്"... തുടങ്ങി ഓരോ മനുഷ്യനും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌തകങ്ങളാണിവിടെയുള്ളത്.
രണ്ടാം നിലയിൽ 'ആധാർ" പ്രദർശനമാണ്. ഡോ. ജി. അജിത്‌കുമാർ പലപ്പോഴായി ശേഖരിച്ച 130ഓളം മനുഷ്യരുടെ തള്ളവിരൽ അടയാളമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ശ്രദ്ധയോടെ നോക്കുമ്പോൾ 10 ഓളം പേരുടെ വിരലടയാളം കാണാനില്ല. സമീപത്തെ ലിസ്റ്റ് നോക്കിയാൽ അവരുടെ പേരുകൾ കിട്ടും. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ തുടങ്ങി വർഗ്ഗീയ ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ ജീവൻവെടിഞ്ഞവരുടെ വിരലടയാളങ്ങളാണ് മിസ്സായിരിക്കുന്നത്. ബസിന് പുറത്താകട്ടെ, ഗാന്ധി, ജോർജ്ജ് ഓർവെൽ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ, വോൾട്ടെയർ തുടങ്ങിയവരുടെ പ്രസിദ്ധമായ വചനങ്ങൾ എഴുതിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ അറിവിന്റെ ലോകത്തേക്കുള്ള വിരുന്നാണ് ഈ ഡബിൾ ഡക്കർ ബസ്.
ഇരുപതിലേറെ കലാകാരന്മാർ നാടകം, നാടൻ പാട്ടുകൾ, തൽസമയ ചിത്രരചന തുടങ്ങിയവയുമായി ഡബിൾ ഡക്കർ ബസിനെ അനുഗമിക്കുന്നുണ്ട്. കഴക്കൂട്ടം, തോന്നയ്ക്കൽ ആശാൻ സ്മാരകം, ആറ്റിങ്ങൽ, കല്ലമ്പലം, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് സ്വീകരണം നൽകി.
English summary
Double decker started its service