ഐപിഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; അതും കേരളത്തിൽ... കൂട്ടുനിന്നത് അമ്മ, അമ്മയും മകനും അറസ്റ്റിൽ!
തൃശൂർ: ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്ന വാർത്തകൾ ദിനം പ്രതി മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പലരെയും പറ്റിക്കുന്ന വാർത്തകൾ കേരളത്തിന് പുറത്ത് നിന്നാണ് കേൾക്കാറുള്ളത്. എന്നാൽ കേരളത്തിലും അത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഐപിഎസ് ഓഫിസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
കേരളത്തിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുമോ എന്ന ചിന്തയാണ് ഇപ്പോൾ പലർക്കും. എന്നാൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഐപിഎസ് ഓഫിസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ വിപിൻ കാർത്തിക് ആണ് പിടിയിലായത്. പാലക്കാട് ചിറ്റൂർ പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മകനൊപ്പം അമ്മയും
വിപിൻ കാർത്തികിന് തട്ടിപ്പ് നടത്താൻ അമ്മ ശാമളയുടെ സഹായവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ജില്ലാ അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചമഞ്ഞ് അമ്മ ശ്യാമളയും തട്ടിപ്പിന് വിപിനൊപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ടുപേരും വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി 12 ആഡംബരക്കാറുകള്‍ക്കാണ് വായ്പയെടുത്തത്. മൊത്തം രണ്ട് കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ബാങ്ക് മാനേജരെ പറ്റിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാദേവിയില്‍നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്.

വേഗത്തിൽ അടുപ്പം കൂടും
വേഗത്തില്‍ അടുപ്പം കൂടുകയും പിന്നീട് അവരുടെ കുടുംബത്തിലെ അംഗങ്ങളെന്നപോലെ ബന്ധമുണ്ടാക്കുകയും ചെയ്താണ് സുധാദേവിയെ കബളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീര്‍ക്കാനുമായി പണം വേണമെന്നാവശ്യപ്പെട്ടാണ് സുധാദേവിയില്‍നിന്ന് സ്വര്‍ണവും പണവും ഇവർ വാങ്ങിയത്.

നിരവധി ബാങ്ക് അക്കൗണ്ടുകൾ
ശ്യാമളയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്‌ളാറ്റുമുണ്ട്. ഈ ഫ്‌ളാറ്റില്‍നിന്ന് കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ പല ബാങ്കുകളിലും ഇവർക്ക് അക്കൗണ്ടുണ്ട്. ഓരോ ബാങ്കിന്റെയും വ്യാജ സ്റ്റേറ്റ്മെന്റുകളും ഇവര്‍ തയ്യാറാക്കും. ഒരു ബാങ്കില്‍നിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. മിനിമം ബാലൻസ് അഞ്ച് ലക്ഷം രൂപ ഉണ്ടെന്ന് കണിക്കുകയും ചെയ്യും.

ആഢംബര കാർ വാങ്ങി മറിച്ച് വിൽക്കും
വായ്പ എടുത്ത് ആഢംബര കാറുകൾ വാങ്ങും, ശേഷം അത് മറിച്ച് വിൽക്കും. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. തലശ്ശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ പ്യൂണായിരുന്നു ശ്യാമള. അവിടത്തെ മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ച് ശമ്പള തട്ടിപ്പും നടത്തിയിരുന്നു. തുടർന്നാണ് ശ്യാമളയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

സ്വന്തമായി 'കേസ് ഡയറി'
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണെന്ന് പറഞ്ഞയാരുന്നു മകൻ വിപിൻ എല്ലാവരെയും പറ്റിച്ചിരുന്നത്. വിപിൻ നടത്തുന്ന തട്ടിപ്പിന് വിപിന്റെ കയ്യിൽ തന്നെ ഒരു കേസ് ഡയറിയുമുണ്ട്. തുവരെ എടുത്തിട്ടുള്ള ഓരോ വായ്പയുടെയും വിവരങ്ങളാണ് അതിലുള്ളത്. 16 പേജുകളിലായി 16 വായ്പകളുടെ വിവരങ്ങള്‍. കോഴിക്കോട്ടെ വീട്ടില്‍ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴാണ് പോലീസിന് ഡയറി കിട്ടിയത്.

കറക്കം തുടങ്ങിയിട്ട് രണ്ട് വർഷം
ഐപിഎസ് ഓഫീസറാണെന്നു പറഞ്ഞ് വിബിന്‍ കറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി. പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ കയറിയിറങ്ങിയിട്ടുണ്ട്. ഐപിഎസ് ഓഫീസറുടെ യൂണിഫോം ധരിച്ചുള്ള ഫോട്ടോയെടുത്ത് ബാങ്ക് മാനേജര്‍മാരെ കാണിച്ചാണ് വിശ്വാസം ഉറപ്പിച്ചിരുന്നത്. പോലീസിന്റെ യൂണിഫോം ദുരുപയോഗം ചെയ്തതിന് ആറുമാസംമുമ്പ് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. പോലീസ് ആണെന്ന് പറഞ്ഞ് ഇയാൾ വിവാഹ ആലോചനകൾക്കും ശ്രമം നടത്തിയിരുന്നു.

പത്താം ക്ലാസ് വിദ്യാഭ്യാസം
പത്താം ക്ലാസ് മാത്രമാണ് അമ്മ ശ്യാമളയുടെ വിദ്യഭ്യാസം. വിപിൻ കാർത്തിക് രണ്ട് വർഷം ബിടെകിന് പഠിച്ചെങ്കിലും അത് പൂർത്തിയാക്കാതെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് ചേർന്നു. തിരിച്ചറിയൽ രേഖകൾ തിരുത്തുന്നതിനാൽ ഇവര്‍ക്കെതിരെ പലയിടത്തും പല പേരിലാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആധാറിലെ വിവരങ്ങൾ എളുപ്പത്തിൽ തിരുത്താമെന്ന് കണ്ടെത്തി ആ സൗകര്യവും പ്രതികൾ പ്രയോജനപ്പെടുത്തിയട്ടുണ്ട്. അമ്മ അറസ്റ്റിലായതോടെ മകൻ ഉടൻ ഒളിവിൽ പോയിരിക്കുകയായിരുന്നു.












Click it and Unblock the Notifications