കുറഞ്ഞ വിലയ്ക്ക് ഭൂമി വിൽപന.. കർദിനാളിനെതിരെ ഗൂഢാലോചന, ചതി, വിശ്വാസ വഞ്ചന കുറ്റങ്ങൾ!
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. കര്‍ദിനാള്‍ ആലഞ്ചേരിക്ക് എതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഒന്നാം പ്രതിയാണ്. കര്‍ദിനാള്‍ ഉള്‍പ്പെടെ ഉള്ളവര്‍ സഭയുടെ ഭൂമി കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിന് ഇടനിലക്കാരനായ സാജു വര്‍ഗീസ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസാണ് കേസിലെ പരാതിക്കാരന്‍. ഷൈന്‍ വര്‍ഗീസിനെ വിളിച്ച് വരുത്തി സെന്‍ട്രല്‍ പോലീസ് മൊഴി രേഖപ്പെടുത്തി. കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഇടപാടില്‍ പങ്കുണ്ട് എന്നാണ് ഷൈന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 27.15 കോടി രൂപ വില വരുന്ന ഭൂമി 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നും ഇത് വഴി അതിരൂപതയെ വഞ്ചിച്ചുവെന്നും സഭയ്ക്ക് നഷ്ടം വരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എഫ്‌ഐആര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അതിനിടെ കേസെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ ആലഞ്ചേരി നല്‍കിയ അപ്പീല്‍ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.












Click it and Unblock the Notifications