ഇനി ഹോട്ടൽ ഭക്ഷണം കയ്ക്കും!! ജിഎസ്ടിക്ക് പിന്നാലെ വിലയിൽ 13 ശതമാനം വർധന!!
നോൺ എസി റസ്റ്റോറന്റുകളിൽ അഞ്ച് ശതമാനവും എസി റസ്റ്റോറന്റുകളിൽ പത്ത് ശതമാനവും വില കൂടും.
ആലപ്പുഴ: ചരക്കു സേവന നികുതി ബിൽ നിലവിൽ വന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 13 ശതമാനം വരെ വില വർധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. 18 ശതമാനം വരെ നികുതി വരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
നോൺ എസി റസ്റ്റോറന്റുകളിൽ അഞ്ച് ശതമാനവും എസി റസ്റ്റോറന്റുകളിൽ പത്ത് ശതമാനവും വില കൂടും. വ്യാപാരി വ്യവസായികളുമായും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ചയിലാണ് തീരുമാനം.
സർക്കാരും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം എസി ഹോട്ടലുകളിൽ എട്ട് ശതമാനവും അല്ലാത്തവയിൽ അഞ്ച് ശതമാനവും നിരക്ക് കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ 18 ശതമാനം വരെ ജിഎസ്ടി കൂടി ചേർക്കുമ്പോൾ ഹോട്ടൽ ഭക്ഷണത്തിൻറെ വില കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി 11ാം തീയതി ആഹ്വാനം ചെയ്തിട്ടുളള കടയടച്ചുള്ള സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലിലുള്ള തെറ്റുകൾ പരിഹരിക്കുക എന്നതല്ലാതെ വ്യാപാരികളിൽ നിന്ന് ഒരു തരത്തിലുള്ള പിഴയും ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.