'ഇന്ദ്രന്‍സിന് ദു:ഖമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ദു:ഖം'? ബോഡി ഷെയ്മിംഗ് വിവാദത്തിൽ നടൻ ബൈജു
കൊച്ചി: ഇന്ദ്രന്‍സിന്റെ പേരിലുണ്ടായ ബോഡി ഷെയ്മിംഗ് വിവാദത്തിലൊന്നും കാര്യമില്ലെന്ന് നടന്‍ ബൈജു സന്തോഷ്. മന്ത്രി അപ്പോഴത്തെ ഒരിതിലങ്ങ് പറഞ്ഞതാണ്. അത് ഇന്ദ്രന്‍സിനെ കുറ്റപ്പെടുത്തി പറഞ്ഞതായി തനിക്ക് തോന്നിയില്ല. പുളളി ആ ഒരു ശൈലിയില്‍ അങ്ങ് പറഞ്ഞെന്നേ ഉളളൂ. അല്ലാതെ മനപ്പൂര്‍വ്വം ആരെയും കരിവാരി തേക്കാനൊന്നും അല്ലെന്നും ബൈജു പറഞ്ഞു.
ഇന്ദ്രന്‍സിന് അതില്‍ ദു:ഖമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അതില്‍ ദു:ഖമെന്നും ബൈജു ചോദിച്ചു. നമ്മളെ പറ്റി പറഞ്ഞിട്ട് നമുക്ക് ദു:ഖമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കുഴപ്പം. അതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കേണ്ടതേ ഉളളൂ എന്നും നടന്‍ പ്രതികരിച്ചു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജുവിന്റെ പ്രതികരണം.
ബിഗ് ബോസ് ജേതാവ് പട്ടം എന്തുകൊണ്ട് മുതലാക്കിയില്ല, നിശബ്ദമായതിന് പിന്നിലെ കാരണം ഇത്: മണിക്കുട്ടന്‍
അമിതാബ് ബച്ചനൊപ്പമാണ് തന്നെ കൊണ്ടിരുത്തിയത് എന്നും താനത് ഭയങ്കര ആഘോഷമായി എടുത്തുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. വിവാദമുണ്ടായപ്പോള്‍ ഫോണ്‍ രണ്ട് ദിവസം ഓഫ് ചെയ്ത് വെച്ചു. ചില അടയാളങ്ങള്‍ പറയുമ്പോള്‍ സ്ഥലം പറയും, വ്യക്തികളെ പറയുമ്പോള്‍ ഉയരം കൂടിയതെന്നും തടിച്ച ആളെന്നും കുടവയറെന്നുമൊക്കെ പറയില്ലേ. അത് പറയാന്‍ പാടില്ലാത്ത അവസ്ഥ എന്ന് വന്നാല്‍ ആള്‍ക്കാര്‍ക്ക് ക്ഷമ നശിക്കുന്നു എന്നാണ് അര്‍ത്ഥമെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വ്യക്തമാക്കി.
നിയമസഭയിൽ കോൺഗ്രസിനെ വിമർശിച്ച് സംസാരിക്കവേയാണ് സാംസ്ക്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ വിവാദ പരാമർശം നടത്തിയത്. ''കോണ്‍ഗ്രസ് ക്ഷീണിച്ച സംഭവം പരിശോധിച്ചാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഭരണം കൈമാറി കോണ്‍ഗ്രസിന്റെ കയ്യില്‍ തന്നതാണ്. ഇപ്പോള്‍ എവിടെ എത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതെ ആയി എന്ന് പറഞ്ഞത് പോലെ, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ രാജസ്ഥാനിലും, ഹിമാചല്‍ പ്രദേശിലും രണ്ട് ചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഈ ഒരു അവസ്ഥ നിങ്ങളുടെ മുന്നില്‍ വരികയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവെ എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നമ്മുടെ മലയാളം സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി നില്‍ക്കുകയാണ്'' എന്നാണ് വിഎൻ വാസവന്റെ വിവാദമായ പ്രസംഗം.
മന്ത്രിയോട് ഒരു പിണക്കവും ഇല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് വ്യക്തമാക്കി. അദ്ദേഹവും താനും ഒരേ പ്രായക്കാരാണ്. കുട്ടികളിരിക്കുമ്പോള്‍ നമ്മള്‍ പറയും ചില കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന്. താനൊക്കെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഒരാളെ അയാളുടെ ശരീരം വെച്ച് അടയാളപ്പെടുത്തുന്നത് നമുക്കൊന്നും ഒരു വിഷയമല്ലായിരുന്നു. പുതിയ കുട്ടികള്‍ക്ക് അതൊന്നും സഹിക്കില്ല. തനിക്കൊരു വിഷമവും തോന്നിയില്ല, മന്ത്രിയും അത് വിചാരിച്ചിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.