ആ വാക്കു പാലിച്ച് പിണറായി സർക്കാർ! ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും,ഇനി രക്ഷയില്ല?
ജിഷ്ണുവിന്റെ കുടംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് കേസ് സിബിഐയ്ക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ടു. കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജിഷ്ണുവിന്റെ കുടംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് കേസ് സിബിഐയ്ക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.
നേരത്തെ, പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും, കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് സിബിഐയ്ക്ക് വിട്ടതായി അറിയിച്ചുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്നാണ് നെഹ്റു കോളേജ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ജിഷ്ണുവിന് കോളേജ് അധികൃതരിൽ നിന്നും ക്രൂരമായി പീഡനമേൽക്കേണ്ടി വന്നിരുന്നുവെന്ന ആരോപണങ്ങൾ പുറത്തുവന്നതോടെ നെഹ്റു കോളേജിനെതിരെയും ചെയർമാൻ പികെ കൃഷ്ണദാസിനെതിരെയും ശക്തമായ പ്രതിഷേധമുയർന്നിരുന്നു. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ നെഹ്റു കോളേജ് അടിച്ചു തകർക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്നാണ് സംസ്ഥാനത്തെ മറ്റ് സ്വാശ്രയ കോളേജുകളിലെ പീഡനവിവരങ്ങൾ ഓരോന്നായി പുറത്തുവന്നത്.
നെഹ്റു ചെയർമാൻ പി കൃഷ്ണദാസിനെതിരെ വിദ്യാർത്ഥിയായിരുന്ന ഷമീർ ഷൗക്കത്തലി നൽകിയ പരാതി പിൻവലിക്കാനായി ഒത്തുതീർപ്പിനെത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനെ കഴിഞ്ഞ ദിവസം പാലക്കാട് ഇടതുയുവജന സംഘടന പ്രവർത്തകർ തടഞ്ഞുവെച്ചിരുന്നു. കൃഷ്ണദാസിന്റെ സഹോദരനൊപ്പമാണ് കെ സുധാകരൻ ഒത്തുതീർപ്പ് ചർച്ചകൾക്കെത്തിയത്. ഈ സംഭവത്തിന് പിന്നാലെ ജിഷ്ണു കേസ് അട്ടിമറിക്കാനും കെ സുധാകരൻ ശ്രമിക്കുന്നതായി ജിഷ്ണുവിന്റെ ബന്ധുക്കളും ആരോപിച്ചു.












Click it and Unblock the Notifications