ജീവിക്കാന്‍ വേണ്ടിയുള്ള സമരം ആയിരാമത്തെ ദിനം! ഇനിയും കണ്ണ് തുറക്കാതെ അധികാരികള്‍
കോഴിക്കോട്: മലബാര്‍ ഗോള്‍ഡിന്റെ വിഷമലിനീകരണ ഫാക്ടറിക്കെതിരെ ഒരു നാട് മുഴുവന്‍ ആയിരം ദിനങ്ങളായി സമരത്തിലാണ്. കാക്കഞ്ചേരിയിലെ ജനകീയ സമരപ്പന്തലില്‍ ഭരണകക്ഷിയും പ്രതിപക്ഷ പാര്‍ട്ടികളും പല തവണ പിന്തുണയുമായി വന്നതല്ലാതെ മലബാര്‍ ഗോള്‍ഡിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാക്കഞ്ചേരിയിലെ മലബാര്‍ ഗോള്‍ഡിന്റെ പ്ലാന്റില്‍ നിന്നും രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നത് കൂടാതെ പ്രതിദിനം 3 ലക്ഷം ലിറ്ററിന് അടുത്ത് വെള്ളമാണ് അശാസ്ത്രീയമായി ഊറ്റിയെടുക്കുന്നത്. ഇതിനെതിരെ വര്‍ഷങ്ങളായി കാക്കഞ്ചേരിയിലെ ജനത നടത്തുന്ന സമരമാണ് ഇന്ന് ആയിരാമത്തെ ദിവസത്തിലെത്തി നില്‍ക്കുന്നത്.

മലബാർ ഗോൾഡ് പ്ലാന്റ് പുറത്ത് വിടുന്ന മാലിന്യങ്ങളില്‍ ആസിഡ് മാത്രം 48 ലിറ്റര്‍ ആണ്. 11 കിലോ ചെമ്പ് മാലിന്യം, 15 ഗ്രാം പൊട്ടാസ്യം സൈനൈഡ്, കൂടാതെ മെര്‍ക്കുറി, കാഡ്മിയം, സിങ്ക്, ഈയം, സെലീനിയം, ടെലൂറിയം, പലേഡിയം, ഇറിഡിയം, റുഥീനിയം തുടങ്ങിയ രാസ മാലിന്യങ്ങള്‍ കൂടെ പുറന്തളളപ്പെടും. ഈ മാലിന്യങ്ങള്‍ മനുഷ്യരുടെയും മറ്റു ജീവികളുടേയും ഹൃദയം, കരള്‍, ശ്വാസകോശം തുടങ്ങി ഒട്ടു മിക്ക അവയവങ്ങളേയും നാഡീ വ്യവസ്ഥയേയും, പ്രത്യുല്‍പാദന ശേഷിയെയും ഗുരുതരമായി ബാധിക്കുമെന്നാണ് സമരക്കാർ പറയുന്നത്.

മലബാർ ഗോൾഡിന്റെ പരസ്യം വാങ്ങുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും കാക്കഞ്ചേരി ഒരു വിഷയമേ അല്ല. റെഡ് കാറ്റഗറിയില്‍പെട്ട, അത്രയേറെ വിഷ മലിനീകരണമുളവാക്കുന്ന ഒരു സ്ഥാപനം ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത്, അതും കിന്‍ഫ്രയുടെ ഭക്ഷ്യോത്പാദന യൂണിറ്റുകളുടെ നടുവില്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാറിന് ഒറ്റ ഉത്തരവില്‍ തീര്‍പ്പു കല്‍പ്പിക്കാവുന്നതേയുള്ളു കാക്കഞ്ചേരി സമരത്തിന്. എന്നാൽ അധികാരികൾ ഈ നാടിന്റെ വേദനയെ ക്രൂരമായി അവഗണിക്കുകയാണ്. എന്തുകൊണ്ടാണ് ഈ സമരം പാര്‍ശ്വത്കരിക്കപ്പെടുന്നതെന്ന് കേരളം ചര്‍ച്ച ചെയ്യുക തന്നെ വേണം












Click it and Unblock the Notifications