തിരഞ്ഞെടുപ്പിൽ പൊടിച്ചത് കോടികൾ; കൂടുതൽ സംഭാവന സിപിഎമ്മിന്, ചെന്നിത്തലയ്ക്ക് കോൺഗ്രസ് നൽകിയത് 5 ലക്ഷം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന കണക്കുകള്‍ പുറത്ത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. സി പി എമ്മിനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 58 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിന് ലഭിച്ചത്.
കോണ്‍ഗ്രസിന് 39 കോടി ലഭിച്ചപ്പോള്‍ ബി ജെ പിക്ക് ആകെ കിട്ടിയത് എട്ട് കോടിയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ എത്തിച്ചതിന്റെ ചെലവിന്റെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്. . .
കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിമാന, ഹെലികോപ്റ്റര്‍ യാത്രകള്‍ക്ക് രണ്ടര കോടിക്ക് മുകളിലാണ് കോണ്‍ഗ്രസിന് ചെലവായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയതിന് ബി ജെ പിക്ക് ചെലവായത് 43 ലക്ഷം രൂപയാണ്. ഏറ്റവും വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നത്.
സി പി എം ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് പരസ്യങ്ങള്‍ക്ക് വേണ്ടിയാണ്, 17 കോടി രൂപ. സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരില്‍ മത്സരിച്ച മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് പാര്‍ട്ടി ചെലവിനായി നല്‍കിയത്. ആര്‍ ബിന്ദുവിന് 20 ലക്ഷം നല്‍കിയപ്പോള്‍ വീണ ജോര്‍ജിന് 19 ലക്ഷം നല്‍കി. ജെയ്ക് സി തോമസിന് 16 ലക്ഷമാണ് നല്‍കിയത്.
കോണ്‍ഗ്രസ് 23 കോടിയാണ് പ്രചാരണത്തിന് നല്‍കിയത്. 11 കോടി രൂപയോളം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയപ്പോള്‍ പരസ്യത്തിനായി 16 കോടി ചെലവഴിച്ചു. വാശിയേറിയ മത്സരം കാഴ്ചവച്ച ഷാഫി പറമ്പലിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. 23 ലക്ഷം. പതിനെട്ടര ലക്ഷമാണ് തൃത്താലയില്‍ പരാജയപ്പെട്ട വിടി ബല്‍റാമിന് ലഭിച്ചത്. എന്നാല്‍ ഹരിപ്പാട്ട് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് നല്‍കിയത് വെറും 5 ലക്ഷം മാത്രമാണ്.
നേമം ഉള്‍പ്പടെയുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ബി ജെ പി നല്‍കിയത് 15 ലക്ഷം വീതമാണ്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 40 ലക്ഷമാണ് പാര്‍ട്ടി നല്‍കിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ബി ജെ പി ആകെ നല്‍കിയത് 9 കോടി 18 ലക്ഷം രൂപയാണ്. രണ്ടേ മുക്കാല്‍ കോടിയാണ് വിമാന യാത്രയ്ക്കും ഹെലികോപ്റ്ററിനും ബിജെപി ചെലവാക്കിയത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്നു പോയതിന് 25 ലക്ഷം രൂപയാണ് ബിജെപി ചെലവാക്കിയത്. മൂന്ന് റാലികളിലാണ് മോദി പങ്കെടുത്തത്. അദ്ദേഹത്തിന് വേണ്ടി 43 ലക്ഷം രൂപ ചെലനാക്കി. എന്നാല്‍ താര പ്രചാരകരെ കേരളത്തില്‍ ഇറങ്ങിയതിന് സിപിഎമ്മിന് ആകെ ചെലവായത് ഏഴ് ലക്ഷം രൂപയാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ക്ലോസിംഗ് ബാലന്‍സ് എട്ട് കോടി രൂപയാണ്. എന്നാല്‍ കേരളത്തിന്റേത് 58 കോടിയാണ്.
ബിജെപിയുടെ കേരള ഘടകത്തിന്റെ ക്ലോസിംഗ് ബാലന്‍സ് 7 കോടി 94 ലക്ഷമാണ്. എന്നാല്‍, ദേശീയ ഘടകത്തിന്റെ മെയ് മാസത്തെ ക്ലോസിംഗ് ബാലന്‍സ് 2579 കോടി രൂപയാണ്. എഐസിസിയുടേത് 253 കോടി ആണ്. എന്നാല്‍ കെപിസിസിക്ക് വെറും രണ്ട് കോടി മാത്രമാണ്.
പ്രിയങ്ക ഗാന്ധിയെ 'നിര്‍ത്തിപ്പൊരിക്കുന്ന' ഈ കോണ്‍ഗ്രസ് എംഎല്‍എ ആരാണ്? പ്രിയങ്കയ്ക്ക് എന്ത് വേണം
Recommended Video