മാലിന്യം കോരാൻ ഇനി യന്ത്ര മനുഷ്യൻ; ആൾത്തുളയിലും യന്ത്രമനുഷ്യനിറങ്ങും, പരീക്ഷണം തിരുവനന്തപുരത്ത്!
തിരുവന്തപുരം: കോഴിക്കോട് മാൻഹോളിൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനിറങ്ങി ജീവൻ ബലിയർപ്പിച്ച നൗഷാദിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. കോഴിക്കോടും ഏറ്റുമാനൂരുമായി സമീപകാലത്ത് അഞ്ച് പേരുടെ ജീവനാണ് ആൾത്തുളയിൽ(മാൻഹോൾ) പൊലിഞ്ഞത്. എന്നാൽ ഇത്തരം ദുരന്തങ്ങൾക്ക് പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള സർക്കാർ.
ടെക്നോപാര്‍ക്കിലെ എട്ടുപേരുടെ കൂട്ടായ്മയാണ് യന്ത്രമനുഷ്യനെ ഒരുക്കുന്നത്. കുറച്ചുനാള്‍മുമ്ബ് മുഖ്യമന്ത്രിക്ക് ഒരു ഫോട്ടോ കിട്ടി. ആള്‍ത്തുളയിലിറങ്ങി മാലിന്യത്തില്‍ മുങ്ങി പണിയെടുക്കുന്ന ഒരു തൊഴിലാളിയുടെ ഫോട്ടോ. ഇതുകാണിച്ച് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറോട് മുഖ്യമന്ത്രി ചോദിച്ചു. 'എന്തൊരു ജോലിയാണിത്'. ആ ചോദ്യത്തില്‍നിന്നാണ് ബദല്‍മാര്‍ഗം തേടാനുള്ള ആലോചന തുടങ്ങിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് ഗ്രൂപ്പ്
ഇതിനു വേണ്ടി കേരള വാട്ടർ അതോറിറ്റി ഇന്നവേറ്റീവ് സോൺ എന്ന വെബ്സൈറ്റ് തുടങ്ങി. അതില്‍ പൈപ്പിലെ ചോര്‍ച്ച കണ്ടെത്തുന്നതിനും ആള്‍ത്തുളയിലൂടെ മാലിന്യം നീക്കുന്നതിനും പുതിയ ആശയങ്ങള്‍ തേടി. ഇതിലാണ് ടെക്നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ യന്ത്രമനുഷ്യനെന്ന ആശയവുമായി എത്തിയതെന്ന് വാട്ടർ അതോറിറ്റി മനേജിങ് ഡയറക്ടർ എ ഷൈനമോൾ പറഞ്ഞു.

പരീക്ഷണം തിരുവനന്തപുരത്ത്
യന്ത്രമനുഷ്യൻ എന്ന ആശയം വിദഗ്ധസമിതി ഇത് അംഗീകരിക്കുകയായിരുന്നു. ആള്‍ത്തുളയിലിറങ്ങി ഒരു മനുഷ്യന്‍ ചെയ്യുന്ന എല്ലാപണികളും യന്ത്രമനുഷ്യനെക്കൊണ്ട് ചെയ്യിപ്പിക്കാനാകും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പായി തിരുവനന്തപുരം നഗരത്തില്‍ യന്ത്രമനുഷ്യനെ ഉപയോഗിച്ചുള്ള പരീക്ഷണം നടത്താനാണ് ലക്ഷ്യം.

യന്ത്രമനുഷ്യന് രൂപം നൽകി
ആൾത്തുളയിൽ ഇറങ്ങാൻ യന്ത്രമനുഷ്യന് രൂപം നൽകി. ഇനി വാട്ടര്‍ അതോറിറ്റി നിര്‍ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതികസംവിധാനം ഒരുക്കണം. നാലുഘട്ടമായാണ് ഇത് നടപ്പാക്കുക.

ഈ ആഴ്ച കരാറിലൊപ്പുവെക്കും
പ്രായോഗികതലംവരെയുള്ള ആദ്യ രണ്ടുഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സാമ്പത്തികസഹായം നല്‍കും. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഘട്ടമായാല്‍ വാട്ടര്‍ അതോറിറ്റിയും സഹായം നല്‍കും. സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ഈയാഴ്ച സര്‍ക്കാര്‍ കരാറൊപ്പുവെക്കും.

കഴിവും വൈദഗ്ധ്യവുമുള്ളവർ
കഴിവും വൈദഗ്ധ്യവുമുള്ളവര്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് അത് വിനിയോഗിക്കാനുള്ള അവസരം നല്‍കിയാല്‍, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെങ്കില്‍ അതൊരുനേട്ടമാകും. അതാണ് പുതിയസംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എ ഷൈനമോൾ പറഞ്ഞു.












Click it and Unblock the Notifications