സാങ്കേതിക രംഗത്ത് വിപ്ലവത്തിനൊരുങ്ങി പിണറായി സർക്കാർ; കേരള ബ്രാൻഡ് ലാപ്ടോപ്പും... കൂട്ടിന് 'ഇന്റലും'
തിരുവനന്തപുരം: ഇനി കേരളത്തിന് സ്വന്തം ലാപ്ടോപ്. സംസ്ഥാനം ലാപ്ടോപ് നിർമ്മാണത്തിന് മുന്നിട്ടിറങ്ങുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ലാപ്പ്‌ടോപ്പ് നിര്‍മാണത്തിനായി മുന്നിട്ടിറങ്ങുന്നത്. ഇതോടെ സാങ്കേതിക രംഗത്ത് വിപ്ലവ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് പിണറായി സർക്കാർ.
ഹാർഡ്വെയർ മിഷനാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഹാര്‍ഡ് വെയര്‍ മിഷന്‍ മന്ത്രിസഭയ്ക്ക് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ലാപ്പ്‌ടോപ്പ് നിര്‍മാണത്തിനായി മുന്നിട്ടിറങ്ങുന്നത്. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ സാങ്കേതികരംഗത്തെ പ്രമുഖ കമ്പനിയായ ഇന്റലുമായി ചേര്‍ന്നാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നത്.
ചിപ്പും മെമ്മറിയും ഇന്റലിന്റേത്
ഇന്ത്യയില്‍ ഉല്‍പ്പാദനമില്ലാത്ത ചിപ്പ്, മെമ്മറി തുടങ്ങിയവ ഇന്റലില്‍നിന്ന് വാങ്ങും. 40 ശതമാനത്തോളം ഘടകങ്ങളും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദകരായ കമ്പനികളെ ചേര്‍ത്തുകൊണ്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിപണിസാധ്യതകൂടി പരിഗണിച്ചശേഷം പൂര്‍ണമായും സംസ്ഥാനത്ത്
ബാക്കി ഉപകരണങ്ങള്‍ മറ്റുരാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്ന് സംയോജിപ്പിക്കാനാണ് പദ്ധതി. കേരള ബ്രാന്‍ഡ് ലാപ്‌ടോപ്പുകളുടെ വിപണിസാധ്യതകൂടി പരിഗണിച്ചശേഷം പൂര്‍ണമായും സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം.
പതിവിൽ നിന്ന് വ്യത്യസ്തം
ചൈന, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഉപകരണങ്ങള്‍ കൊണ്ടുവന്നശേഷം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയാണ് പതിവ്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സ്വന്തം കംപ്യൂട്ടര്‍ എന്ന ആശയം.
കണ്‍സോര്‍ഷ്യം രൂപീകരിക്കും
ഇന്ത്യയില്‍ ലാപ്‌ടോപ്, ഡെസ്‌ക്ടോപ് എന്നിവ പൂര്‍ണമായി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ പദ്ധതി ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഇതിനോട് ഇന്റല്‍ കോര്‍പറേഷന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദകരായ കമ്പനികളെ ചേര്‍ത്തുകൊണ്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.